India - 2025
പഴയാറ്റില്‍ പിതാവിന് യാത്രാമൊഴി; മൃതസംസ്കാരം ഇന്ന്‍ ഉച്ചകഴിഞ്ഞു 2 മണിക്ക്
സ്വന്തം ലേഖകന്‍ 13-07-2016 - Wednesday
തൃശ്ശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ മൃതസംസ്‌കാര ശുശ്രൂഷകൾ ഇന്ന്‍ നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ട് മണിക്കാണ് ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക. സീറോ മലബാർ സഭാ മേലദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സിബിസിഐ, കെ.സി.ബി.സി. പ്രസിഡന്റ് മാർ ബസേലിയൂസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുക്കും.
ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിന്ന മൃതദേഹം ഇന്നലെ രാവിലെ പ്രാർത്ഥനകൾക്കുശേഷം രാവിലെ ഈസ്റ്റ് പുത്തൻചിറയിലെ പഴയാറ്റിൽ ചാക്കുണ്ണി മകൻ ഡോ. സണ്ണിയുടെ ഭവനത്തിലും 11 മുതൽ 12 മണി വരെ പുത്തൻചിറ ഈസ്റ്റ് പള്ളിയിലും പൊതുദർശനത്തിന് വച്ചു. ഇരിങ്ങാലക്കുടയിൽ ഒരുമണി മുതൽ 1.30 വരെ രൂപതാഭവനത്തിലും രണ്ട് മുതൽ 3.30 വരെ പിതാവ് വാർദ്ധക്യ കാലത്ത് താമസിച്ച മൈനർ സെമിനാരിയിലും തുടർന്ന് നാലു മുതൽ സെന്റ് തോമസ് കത്തീഡ്രൽ ദൈവാലയത്തിലും അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിന്നു.
ഇന്ന്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രൽ ദൈവാലയത്തിൽ മൃതസംസ്‌കാര ശുശ്രൂഷയും വിശുദ്ധ ബലിയും നഗരി കാണിക്കലും നടത്തും. ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും. രൂപതയുടെ പ്രഥമ മെത്രാനായതുകൊണ്ട് ദൈവാലയത്തിനകത്ത് സ്ഥിതിചെയ്യുന്ന കപ്പേളയിലാണ് കല്ലറ ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പ്രത്യേക പ്രാർത്ഥനകൾക്കും അനുരഞ്ജന കൂദാശയ്ക്കുമായി ഒരുക്കിയ ഇടമാണ് ഈ കപ്പേള. മൃതസംസ്‌കാര ശുശ്രൂഷകൾക്കുശേഷം വൈകുന്നേരം ആറിനായിരിക്കും കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം.
രൂപതയിലെ ഇടവക ദൈവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും ഇടവകപള്ളി കൊടിമരത്തിൽ കറുത്ത പതാക പകുതി താഴ്ത്തികെട്ടി ഒരാഴ്ച ദുഃഖാചരണം നടത്തണമെന്നും രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ദൈവാലയമണി മുഴക്കണമെന്നും രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നേരത്തെ അറിയിച്ചിരിന്നു. മൃതസംസ്‌കാര ദിനമായ ഇന്ന്‍ രൂപതയിലെ എല്ലാ ക്രൈസ്തവ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിന്നു.
