India - 2025

മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൃതദേഹം സംസ്കരിച്ചു; പിതാവിനെ ഒരു നോക്കു കാണാന്‍ തടിച്ച് കൂടിയത് വന്‍ജനാവലി

സ്വന്തം ലേഖകന്‍ 14-07-2016 - Thursday

ഇരിങ്ങാലക്കുട:- ഞായറാഴ്ച അന്തരിച്ച ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഭൌതിക ശരീരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കപ്പേളയില്‍ പ്രത്യേകം സജ്ജമാക്കിയ കല്ലറയില്‍ സംസ്ക്കരിച്ചു. സഭാമേലധ്യക്ഷരുടെ കാര്‍മ്മികത്വത്തിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടന്നത്. പിതാവിനെ ഒരു നോക്കു കാണാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ദേവാലയത്തിനും സമീപത്തുമായി തടിച്ച് കൂടിയിരിന്നു.

സെന്റ്‌തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയ ബലിവേദിയില്‍ നടന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചന സന്ദേശം നല്‍കി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ എഫ്രേം നരികുളം, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ മാത്യു വാരിക്കുഴിയില്‍, മാര്‍ തോമസ് വാഴപ്പിള്ളി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഡോ. ക്രിസ്തുദാസ്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ആന്റണി കരിയില്‍, മാര്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസ് പൊരുന്നേടം, ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഡോ. ജോസഫ് കാരിക്കശേരി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, ജോസഫ് മാര്‍ തോമസ്, ഏബ്രാഹം മാര്‍ ജൂലിയസ്, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ പോള്‍ ചിറ്റലപ്പിള്ളി, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍പാപ്പയുടേയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടേയും സന്ദേശം മൈസൂര്‍ ബിഷപ് മാര്‍ തോമസ് വാഴപ്പിള്ളിയും പൗരസ്ത്യ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ ഡോ. ലയണാര്‍ദോ സാന്ദ്രിയുടെ സന്ദേശം ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടും വായിച്ചു. ദിവ്യബലിക്കു മധ്യേ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മാര്‍ ആലഞ്ചേരി ബൈബിള്‍ വായിച്ചതിനുശേഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍ പഴയാറ്റിലിനെ വേദപുസ്തകം ചുംബിപ്പിച്ചു. പ്രതീകാത്മകമായി അവസാനമായി മെത്രാന്‍ ദൈവവചനം ചുംബിക്കുന്ന കര്‍മമായിരുന്നു അത്. ദിവ്യബലിയും സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായതോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും മാര്‍ പോളി കണ്ണൂക്കാടനും ചേര്‍ന്ന് മാര്‍ പഴയാറ്റിലിന്റെ ശിരസില്‍ പുഷ്പമുടി ധരിപ്പിച്ചു.

തുടര്‍ന്നു മാര്‍ പഴയാറ്റിലിന്റെ ഭൗതികശരീരവുമായി നടന്ന നഗരികാണിക്കല്‍ യാത്രയായിരുന്നു. ഇതിന് ശേഷം കത്തീഡ്രല്‍ അങ്കണത്തിന്റെ ഇരുവശങ്ങളിലുമായി നിരന്ന ജനങ്ങള്‍ക്കിടയിലൂടെ ആദ്യം കുടുംബാംഗങ്ങളുടെയും പിന്നീട് വൈദികരുടെയും കൈകളിലായി ജെയിംസ് പഴയാറ്റില്‍ മെത്രാന്റെ ഭൗതിക ശരീരം അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയ ദേവാലയത്തിലേക്ക് എത്തിച്ചു. തിരുക്കര്‍മങ്ങള്‍ക്കൊടുവില്‍ മുഖ്യകാര്‍മികരും പിതാക്കന്മാരും വൈദികരും സന്യസ്തരും ജനങ്ങളും കുന്തിരിക്കവും പുഷ്പ്പവും മൃതദേഹത്തില്‍ അര്‍പ്പിച്ചു. ഏഴുമണിക്കു കത്തീഡ്രല്‍ ദേവാലയത്തിലെ വലതുവശത്തെ കപ്പേളയില്‍ പ്രത്യേകമായി ഒരുക്കിയ കല്ലറയില്‍ ഭൗതിക ശരീരം കബറടക്കി. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, കെ.യു. അരുണന്‍ എംഎല്‍എ, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം അടക്കമുള്ള സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.