India - 2025

കന്ധമാലിലെ ക്രൈസ്തവ പീഡനങ്ങളുടെ നേര്‍ചിത്രമായി പുതിയ ഡോക്യുമെന്ററി; കേരളത്തിലെ പ്രദര്‍ശനം ജൂലൈ 17 മുതല്‍

സ്വന്തം ലേഖകന്‍ 14-07-2016 - Thursday

തിരുവനന്തപുരം: ഒഡീഷയിലെ കന്ധമാലില്‍ ആക്രമണത്തിന് ഇരകളായ ക്രൈസ്തവരെ പറ്റിയുള്ള ഡോക്യൂമെന്ററി 'വോയിസ് ഫ്രേം ദ റൂയിന്‍സ്- കന്ധമാൽ ഇന്‍ സെര്‍ച്ച് ഓഫ് ജസ്റ്റീസ്' (Voice from the ruins - Kandhamal in search of justice) പ്രദര്‍ശനത്തിന് തയ്യാറായി. ജൂലൈ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എന്നിവിടങ്ങളില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും. ജൂലൈ 17നു വൈകിട്ട് 5:30നു തൃശ്ശൂര്‍ ജവഹര്‍ബാലഭവനിലും 18നു കോഴിക്കോട് കെ‌പി കേശവ മേനോന്‍ മെമ്മോറിയല്‍ ഹാളിലും 19നു തിരുവനന്തപുരം പ്രസ്സ് ക്ലബിലുമാണ് പ്രദര്‍ശനം നടക്കുക. തലസ്ഥാന നഗരിയിലെ പ്രദര്‍ശനം ശ്രീ. വി‌എസ് അച്ചുദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

2008-ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ യാതനകള്‍ മാത്രമല്ല ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും നീതിക്കായുള്ള അവരുടെ അന്വേഷണവും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ അജയ്കുമാര്‍ സിംഗ് പറഞ്ഞു. കലാപത്തിന് വഴിവച്ച മൂലകാരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നു.

ആദിവാസി ദളിത് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ക്രൈസ്തവരാണ് കന്ധമാലില്‍ ആക്രമണത്തിന് ഇരയായവരില്‍ അധികവും. 1980, 1990, 2000 എന്നീ വര്‍ഷങ്ങളിലും ക്രൈസ്തവര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നേരെ സമാനമായ ആക്രമണം പ്രദേശത്ത് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 2008-ലും ആക്രമണം നടന്നതെന്ന് ഡോക്യുമെന്ററിയില്‍ എടുത്ത് കാട്ടുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട ഒരു വിഭാഗം ജനങ്ങള്‍ ക്രൈസ്തവരുടെ നേര്‍ക്ക് തിരിയുകയുമായിരുന്നു. നക്‌സലുകളെ ക്രൈസ്തവര്‍ സഹായിച്ചിരുന്നതായുള്ള അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്.

നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, പള്ളികളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6,500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ഇതില്‍ ഒരു കന്യാസ്ത്രീയും ഉള്‍പ്പെടുന്നു. ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. ഇതിന്റെയെല്ലാം നേര്‍കാഴ്ചയായാണ് പുതിയ ഡോക്യുമെന്ററി എത്തുന്നത്. കെ. പി. ശശിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ കലാപത്തെ അതീജീവിച്ചവരുടെ ജീവിത ദുരിതങ്ങളും നീതിക്കായുള്ള പോരാട്ടവും ചിത്രീകരിച്ചിട്ടുണ്ടെന്നു സംവിധായകന്‍ പറഞ്ഞു.