India - 2025

ഡോക്ടര്‍മാര്‍ ജീവന്റെ ശുശ്രൂഷകരാകണമെന്ന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം

സ്വന്തം ലേഖകന്‍ 18-07-2016 - Monday

കല്‍പ്പറ്റ: ജീവന്റെ സംരക്ഷകരാകാനാണ് ഓരോ ഡോക്ടറും വിളിക്കപ്പെട്ടിരിക്കുന്നതെന്നും ജീവനെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിലനില്‍ക്കാന്‍ ഓരോ ഡോക്ടര്‍മാര്‍ക്കും കടമയുണ്ടെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. ഉപകരണ നിര്‍മാതാക്കളുടെയും മരുന്ന് കമ്പനികളുടെയും സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നുവെന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. സഭ നടത്തുന്ന ആതുര ശുശ്രൂഷ സ്ഥാപനങ്ങള്‍ ജീവനെപ്പറ്റിയുള്ള കത്തോലിക്ക സഭയുടെ നിലപാടുകളെ പ്രതിഫലിപ്പിക്കാനുള്ളതാണെന്നും ജീവനെ അതിന്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി രൂപതാ കാത്തലിക്ക് ഡോക്‌ടേഴ്‌സ് ഫോര്‍ ലൈഫിന്റെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസ് പൊരുന്നേടം. ഫാ. ജോഷി ചെരിയപുറം അധ്യക്ഷത വഹിച്ചു. ഫാ. മനോജ്, ഫാ. റോജി, സാലു ഏബ്രഹാം, ഡോ. മേരി ജോസ്, ഡോ. ടിന്റു എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഏബ്രഹാം ജേക്കബ്, ഡോ. ഫിന്റോ ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന അവാര്‍ഡ് നേടിയ സിസ്റ്റര്‍ ഡോ. ബെറ്റിയെ ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു.