India - 2025

മദ്യമുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്താണെന്നു ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

സ്വന്തം ലേഖകന്‍ 30-07-2016 - Saturday

കോഴിക്കോട്: മദ്യമുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്താണെന്നു താമരശേരി ബിഷപ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍. രാഷ്ട്രീയ നേതാക്കള്‍ മദ്യമുതലാളിമാരുടെ വീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത് ഇവരുടെ കൂട്ടുകെട്ടിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

മദ്യമുതലാളിമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു മദ്യനിരോധനം നടപ്പാക്കാന്‍ സാധിക്കാത്തതിനു പ്രധാന കാരണം. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടു സമൂഹത്തെ നശിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് മദ്യം ആവശ്യമില്ല. ടൂറിസവും മദ്യവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതുമില്ല. മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന കണക്ക് വ്യാജമാണ്. അധാര്‍മികമായ മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ വരുമാനമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മദ്യമാഫിയ സംസ്ഥാനത്തെ സാധാരണക്കാരെയാണു ചൂഷണം ചെയ്യുന്നത്. മദ്യം വില്‍ക്കുന്നതു സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന മുതലാളിമാരാണ്. ഇതിന്റെ ഇരകളാക്കപ്പെടുന്നതു സാധാരണക്കാരായുള്ള കൂലിത്തൊഴിലാളികളും. സാധാരണക്കാര്‍ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മദ്യത്തിനായി ചെലവാക്കുന്ന കാഴ്ചയാണ് ഇന്നു കേരളത്തില്‍ കാണുന്നത്. ഇതിനെതിരേയുള്ള സാമൂഹിക പോരാട്ടമാണ് കേരളത്തില്‍ ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നും പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കരുതെന്നും ആഗ്രഹിക്കുന്നവരാണ്. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു നയമുണ്ടാക്കുമെന്നാണ് അധികാരത്തിലേറിയ സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മദ്യശാലകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കെസിബിസിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യവിപത്തിനെക്കുറിച്ചുള്ള അജ്ഞത കാരണമാണു ജനങ്ങള്‍ മദ്യത്തിന് അടിമപ്പെടുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് പറഞ്ഞു. ബോധവത്കരണ്ത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് രൂപത വികാരി ജനറാല്‍ മോണ്‍.തോമസ് പനയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, സിസ്റ്റര്‍ മരിയ ധന്യ എസി, എം.ഡി. റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, ഫാ. ഡാനി ജോസഫ്, ഇസബെല്‍ ആന്‍ മാത്യു, ദീപ്തി മെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട്

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »