India - 2025
വത്തിക്കാനിൽ നടക്കുന്ന സിനഡിലേക്ക് 3 മലയാളികള്‍ കൂടി പങ്കെടുക്കും
ദീപിക 14-07-2023 - Friday
കൊച്ചി: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന സിനഡിൽ കേരളത്തിൽ നിന്ന് മെത്രാന്മാർക്കു പുറമേ മൂന്നു പേർകൂടി പങ്കെടുക്കും. മാനന്തവാടി രൂപതാംഗമായ ഫാ. സിജീഷ് പുല്ലംകുന്നേൽ, കൊച്ചി സ്വദേശിനി സിസ്റ്റർ ടാനിയ ജോർജ്, ചങ്ങനാശേരി സ്വദേശി മാത്യു തോമസ് പാറക്കാട് എന്നിവർക്കാണു സിനഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. മൂന്നുപേരും സിനഡിൽ പങ്കെടുക്കുന്നത് ഭാരതസഭയെ പ്രതിനിധീകരിച്ചല്ല എന്ന പ്രത്യേകതയുമുണ്ട്.
എറണാകുളം ഏലൂർ സ്വദേശിനിയായ സിസ്റ്റർ ടാനിയ ജോർജ് സിനഡ് സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലാണു പങ്കെടുക്കുക. മിസിയനെരോസ് ഇഡന്റെതെ (എംഐ ഡി) സമർപ്പിത സമൂഹാംഗമായ സിസ്റ്റർ റോമിൽ പാസ്റ്ററൽ കമ്യൂണിക്കേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. നേരത്തെ വത്തിക്കാൻ റേഡിയോയുടെ മലയാളം വിഭാഗത്തിൽ സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി രൂപതാംഗമായ ഫാ. സിജീഷ് പുല്ലംകുന്നേൽ ഓസ്ട്രേലിയയിലെ മെൽബണ്‍ സീറോ മലബാർ രൂപത ചാൻസലറാണ്. ഓഷ്യാനിയ മേഖലയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം സിനഡിൽ പങ്കെടുക്കുന്നത്.
ചങ്ങനാശേരി അതിരൂപതാംഗമായ മാത്യു തോമസ് വർഷങ്ങളായി കുവൈറ്റിൽ ജീസസ് യുത്ത് നാഷണൽ ആനിമേറ്ററാണ്. നേരത്തെ കോണ്ടിനെന്റൽ സിനഡിലും പങ്കെ ടുത്തിരുന്നു. കുവൈറ്റിൽ എച്ച്ആർ മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കുടുംബസമേതം അവിടെയാണു താമസം. ഗൾഫ് മേഖലയിലെ വികാരിയത്തിന്റെ പ്രതിനിധിയാണ് ഇദ്ദേഹം പങ്കെടുക്കുക.
ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ സീറോ മലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, സീറോ മലങ്കര സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻ സഭയിൽനിന്ന് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദ്ദിനാൾ അന്തോണി പൂല, ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സിആർഐ വനിതാ വിഭാഗം അധ്യക്ഷ സിസ്റ്റർ മരിയ നിർമലീനി എന്നിവരാണ് ഇന്ത്യയിൽ നിന്ന് സിനഡിൽ പങ്കെടുക്കുന്നത്.