News - 2025

ഇറാന്‍ അഭയാര്‍ത്ഥിയായ മുഹമ്മദിനെ ക്രിസ്തു തന്റെ സഭയുടെ പുരോഹിതനാക്കി; തീവ്രവാദികളില്‍ നിന്നും ഭീഷണി നേരിടുന്നതായി പുരോഹിതന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 08-08-2016 - Monday

ലിവര്‍പൂള്‍: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. ഇറാനില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭയാര്‍ത്ഥിയായി യുകെയില്‍ എത്തിയ മുഹമ്മദ് എഗ്റ്റിഡേറിയന്‍ സത്യസുവിശേഷം സ്വീകരിക്കുകയും ക്രൈസ്തവ മതത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹം ആംഗ്ലിക്കന്‍ സഭയിലെ ഒരു വൈദികനായി സേവനം ചെയ്യുകയാണ്. അടുത്തിടെ ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ ഫാദര്‍ ജ്വാക്വസ് ഹാമലിനെ വധിച്ച സംഭവത്തിന് ശേഷം തനിക്കും ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ ഓണ്‍ ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.

"ഫാദര്‍ ജ്വാക്വസ് ഹാമല്‍ കൊല്ലപ്പെട്ട സമയം എന്തെല്ലാം വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിരിക്കും. ഞാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു എന്റെ പ്രതികരണം. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇനി നേരിടേണ്ടി വന്നാലും യേശുക്രിസ്തുവില്‍ നിന്നും അവന്റെ സ്‌നേഹത്തില്‍ നിന്നും ഞാന്‍ പിന്മാറുകയില്ല. ഞാന്‍ ഒരു അപകടത്തിലോ തീവ്രവാദികയുടെ കത്തിക്കുത്തിലോ മരിച്ചു വീഴാം. എന്നാല്‍ ദൈവം ആണ് എന്റെ ജീവന്റെ ഉടമ. അവനായി ഞാന്‍ ജീവിക്കും". ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ പറഞ്ഞു.

ഒരു യാഥാസ്ഥിതിക ഇറാനിയന്‍ മുസ്ലീം കുടുംബത്തിലാണ് മുഹമ്മദ് എഗ്റ്റിഡേറിയന്‍ ജനിച്ചത്. 13-ാം വയസില്‍ ഒരു അപകടത്തില്‍ മുഹമ്മദിന്റെ പിതാവ് മരിച്ചു പോയി. അന്നു മുതല്‍ ഒരു പിതാവിനെ അന്വേഷിച്ച തനിക്ക് പിന്നീട് സ്‌നേഹവാനായ ദൈവപിതാവിനെ കണ്ടെത്തുവാന്‍ സാധിച്ചെന്ന് മുഹമ്മദ് സാക്ഷിക്കുന്നു. ഇറാന്‍ ഭരണാധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്ന മുഹമ്മദ് എഗ്റ്റിഡേറിയനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതെ തുടര്‍ന്ന് ഇറാനില്‍ തുടരുന്നത് സുരക്ഷിതമല്ലെന്നു മനസിലാക്കിയ മുഹമ്മദ് രാജ്യം വിട്ടു. വിമാനത്തിലും, ട്രെയിനിലും, കാല്‍നടയായും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നടന്നു കയറിയ മുഹമ്മദ് അവസാനം യുകെയില്‍ എത്തി. യാത്രയിലുടനീളം തന്നെ ക്രൈസ്തവരായ ഒരു സംഘം ആളുകള്‍ സഹായിച്ചിരുന്നതായി മുഹമ്മദ് ഓര്‍ക്കുന്നു.

അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറെ നാള്‍ തടവിലായ മുഹമ്മദിനെ രാജ്യത്തു നിന്നും നാടുകടത്തുവാന്‍ ഒരിക്കല്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുത്തതാണ്. തിരികെ ഇറാനിലേക്ക് ചെന്നാല്‍ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ അന്ന് ദൈവവുമായി ഒരു ഉടമ്പടി വച്ചു. "എന്റെ ജീവന്‍ നീ സംരക്ഷിച്ചാല്‍ അത് ഞാന്‍ നിനക്കായി നല്‍കാം". യുകെ സര്‍ക്കാര്‍ മുഹമ്മദിനെ നാടുകടത്തുവാനുള്ള തീരുമാനം അത്ഭുതകരമായി ഉപേക്ഷിച്ചു. ദൈവം തന്റെ ജീവനെ സംരക്ഷിച്ചതായി മനസിലാക്കിയ മുഹമ്മദ് ദൈവത്തിനു നല്‍കിയ വാക്കും പാലിച്ചു. പിന്നീടുള്ള ജീവിതം മുഹമ്മദ് ദൈവത്തിനായി നല്‍കി.

ഇറാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്യുകയാണ് ഇപ്പോള്‍ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. പേര്‍ഷ്യന്‍ ഭാഷയിലുള്ള ആരാധനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. തീവ്രവാദികള്‍ തന്റെ ജീവനെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് മനസിലാക്കിയിട്ടും ദൈവസ്‌നേഹത്തില്‍ നിന്നു ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഈ ആംഗ്ലിക്കന്‍ വൈദികന്‍ പറയുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക