News - 2025
ഐഎസ് ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയാകുന്നു
പ്രവാചകശബ്ദം 31-01-2024 - Wednesday
ക്രൈസ്തവിശ്വാസിയായി തുർക്കിയിൽ ജീവിക്കാൻ എത്രമാത്രം ബുദ്ധിമുട്ടാണ്? നിങ്ങൾ അറിയേണ്ടത് - ഞായറാഴ്ച ദിവസം തുർക്കിയുഞടെ തലസ്ഥാനമായ ഇസ്താംബൂളിലെ കത്തോലിക്കാ ദേവാലയത്തിൽ തീവ്രവാദികൾ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി. തിരുവോസ്തി വാഴ്ത്തുന്ന സമയത്ത് നടന്ന അക്രമണം എന്ന് പ്രാദേശിക മെത്രാൻ വിശേഷിപ്പിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഇതിനോടകം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന ഏറ്റെടുത്തുകഴിഞ്ഞു. ഈ ആക്രമണം ക്രൈസ്തവിശ്വാസികൾക്ക് എത്രത്തോളം ബുദ്ധിമുട്ടാണ് രാജ്യത്ത് ജീവിക്കാൻ എന്നുള്ള ചോദ്യം പ്രസക്തമാക്കി മാറ്റിയിരിക്കുകയാണ്. കടലാസുകളിൽ മതസ്വാതന്ത്ര്യം ഉണ്ടെങ്കിലും സർക്കാർ തലത്തിലും, സാമൂഹിക തലത്തിലും വലിയ സമ്മർദ്ദങ്ങളാണ് രാജ്യത്തെ ക്രൈസ്തവർ അഭിമുഖീകരിക്കുന്നത്. ക്രൈസ്തവ വസ്തുവകകളെ ലക്ഷ്യം വച്ചുള്ള അക്രമങ്ങളും, സാമൂഹിക അക്രമങ്ങളും അടുത്തകാലത്തായി വർധിച്ചിട്ടുണ്ട് എന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കയുടെ കമ്മീഷൻ പറയുന്നു. ആവശ്യമില്ലാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നതും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സർക്കാരിൻറെ നിലപാടുകൾ തങ്ങൾക്ക് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ വെളിപ്പെടുത്തിയതായി മതസ്വാതന്ത്ര്യ കമ്മീഷൻ പറയുന്നു. തുർക്കിയിൽ 12,000 ത്തിനും 15,000 ത്തിനും ഇടയിൽ യഹൂദരും, ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളും ഉണ്ടെന്നു പറയപ്പെടുന്നു. ക്രൈസ്തവരിൽ 25,000 പേർ കത്തോലിക്കാ വിശ്വാസികളാണ്. മതേതര രാജ്യമായി ആണ് തുർക്കി, ഭരണഘടനയിൽ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഇസ്ലാമിനെതിരെയുള്ള മതനിന്ദ രാജ്യത്ത് ആറുമാസം മുതൽ ഒരു വർഷം വരെ തടവ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ സർക്കാർ ഇസ്ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, മത ദേശീയ വാദത്തിന് രാജ്യത്തുള്ള സാന്നിധ്യവും മറ്റുള്ള വിഭാഗങ്ങളുടെ മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് പറയുന്നു.രാജ്യത്ത് സാന്നിധ്യമുള്ള അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, യഹൂദർക്കും സർക്കാർ ഇതുവരെ അംഗീകാരം പോലും നൽകിയിട്ടില്ല. പാശ്ചാത്യ സ്വാധീനമായാണ് ക്രൈസ്തവർ കാണപ്പെടുന്നത് എന്നും, ഇസ്ലാം അടക്കമുള്ളവ ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ കുടുംബങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ദം നേരിടുന്നു എന്നും ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. 2020ൽ കത്തീഡ്രൽ ആയിരുന്ന ഹഗ്ഗിയ സോഫിയ ഒരു മുസ്ലിം പള്ളിയാക്കാൻ രാജ്യം തീരുമാനമെടുത്തത് ക്രൈസ്തവ വിശ്വാസികളിൽ വലിയ വേദന സൃഷ്ടിച്ചിരുന്നു.
