India - 2025

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി നിര്‍ദേശങ്ങള്‍ കര്‍മപദ്ധതിയാവുന്നു

സ്വന്തം ലേഖകന്‍ 05-09-2016 - Monday

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ നിര്‍ദേശങ്ങള്‍ സഭയുടെ സിനഡ് വിലയിരുത്തി. സഭാപിതാക്കന്‍മാര്‍ പാലിക്കേണ്ട പൊതുവായ ചില പ്രവര്‍ത്തനക്രമങ്ങള്‍ സിനഡ് തീരുമാനിച്ചുകഴിഞ്ഞു. ശുശ്രൂഷകള്‍ ലാളിത്യപൂര്‍ണവും കുടുംബകേന്ദ്രീകൃതവുമാക്കുന്നതിനുള്ള അസംബ്ലി നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ നടപ്പിലാക്കേണ്ട തീരുമാനങ്ങള്‍ ഒരുമാസത്തിനുളളില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രബോധനരേഖയിലൂടെ വിശ്വാസ സമൂഹത്തിനായി നല്‍കും. അതേ സമയം അസംബ്ലിയുടെ വെളിച്ചത്തില്‍ മെത്രാന്‍ സിനഡിന്റെ പ്രധാന തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

അസംബ്ലിയുടെ വെളിച്ചത്തില്‍ മെത്രാന്‍ സിനഡിന്റെ പ്രധാന തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചുവടെ:

* മെത്രാന്മാരുടെ ഇടവകസന്ദര്‍ശനം ലളിതമാക്കണം. കുടുംബസമ്മേളനത്തിന്റെ ചൈതന്യത്തിലാവണം അതു നടക്കേണ്ടത്. സന്ദര്‍ശനവേളയില്‍ ഇടവകയിലെ രോഗികളെയും പാവപ്പെട്ടവരെയും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതു വ്യാപകമാക്കണം.

* വിവിധ കര്‍മങ്ങള്‍ക്കായി മെത്രാന്മാര്‍ ഇടവകകളിലേക്കെത്തുമ്പോള്‍, ഫ്‌ളെക്‌സുകളും ആഘോഷപൂര്‍വകമായ സ്വീകരണങ്ങളും ഒഴിവാക്കണം. സാധാരണ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന സ്വീകരണരീതികള്‍ ഒഴിവാക്കണം.

* മെത്രാഭിഷേകം, മെത്രാന്മാരുടെ നാമഹേതുകതിരുനാള്‍, ജന്മദിനം, ജൂബിലി എന്നിവ ലളിതമായി മാത്രം നടത്തും. ഇതിനോടനുബന്ധിച്ചു സമ്മാനങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുന്നതിന് സാഹചര്യമൊരുക്കണം.

* മെത്രാന്മാര്‍ യാത്രകളില്‍ കാര്‍ ഷെയറിംഗ് ഉപയോഗപ്പെടുത്തും. പൊതുവായ കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ലാളിത്യത്തിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒരുമിച്ചു യാത്ര ചെയ്യും.

* ക്രിസ്തുവിന്റെ വഴിയിലൂടെ നടക്കാനും അഹിംസയുടെ മാര്‍ഗം തേടുവാനും തങ്ങളുടെ കഴിവുകളും സമയവും സമൂഹത്തിലെ പാവപ്പെട്ടവരുമായി പങ്കുവയ്ക്കാനും സഭയിലെ മെത്രാന്മാര്‍ പ്രതിജ്ഞാബദ്ധരാണ്. ഭാരതത്തിലെ സവിശേഷ സാഹചര്യങ്ങളില്‍ അനീതിക്കെതിരെ നിലപാടുകളെടുക്കും. വ്യക്തിപരമായ ജീവിതലാളിത്യം പുലര്‍ത്തും. തങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ സാധിക്കുന്ന എല്ലാ മേഖലകളിലും ജീവിതലാളിത്യത്തിലേക്കു സഭയെ നയിക്കാനുള്ള പരിശ്രമങ്ങളുണ്ടാവും.

* കാരുണ്യവര്‍ഷം സമാപനത്തിലേക്കെത്തുമ്പോള്‍, എല്ലാ രൂപതകളിലും ഭവനരഹിതര്‍ക്കു വീടു നിര്‍മിക്കാന്‍ സഹായം നല്‍കണം. ശുചിമുറികള്‍ ആവശ്യമുള്ളിടത്തു നിര്‍മിച്ചു നല്‍കാനും നടപടി വേണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കാനും സഭ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ അരികുകളില്‍ താമസിക്കുന്നവര്‍ക്കായി ചെയ്തുവരുന്ന വലിയ സേവനങ്ങള്‍ ശ്ലാഘനീയമാണ്.

* ദളിത് ക്രൈസ്തവരുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിക്കായി കൂട്ടായ പരിശ്രമം വേണം. അടുത്ത സിനഡില്‍ ദളിത് ക്രൈസ്തവരുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി കൂട്ടായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കും.

* വിധവകളുടെ ഉന്നമനത്തിനായി രൂപതകളില്‍ ആരംഭിച്ചിട്ടുള്ള കൂട്ടായ്മകള്‍ ശക്തമാക്കും. മിക്ക രൂപതകളിലും ശരാശരി 50000 ത്തോളം വിധവകള്‍ ഉണ്ട്. അവര്‍ ഒറ്റപ്പെട്ടുപോകാന്‍ സാഹചര്യമുണ്ടാകരുത്. വിധവകളുടെ കൂട്ടായ്മയിലൂടെ കടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കായി വിസ്മയകരമായ കാര്യങ്ങള്‍ ചെയ്യാനാകും.

* വിവിധ മേഖലകളില്‍ നിന്നു വിരമിച്ചവരുടെ മാനവശേഷി സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടും. അവരെ വിളിച്ചുകൂട്ടി അഭിപ്രായങ്ങള്‍ ശേഖരിക്കും. അവരുടെ നന്മകളെ സമൂഹത്തിന്റെ താഴേക്കിടയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും വികസനത്തിനും വളര്‍ച്ചയ്ക്കും പരസ്പര സഹകരണത്തിനുമായി ഉപയോഗപ്പെടുത്തും.

അസംബ്ലിയിലെ നിര്‍ദേശങ്ങള്‍ സഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അസംബ്ലി സംബന്ധിച്ചു മേജര്‍ ആര്‍ച്ച്ബിഷപ് സഭയ്ക്കു പൊതുവായി പ്രബോധനരേഖ അയയ്ക്കും. സഭയുടെ പൊതുയോഗമായ മേജര്‍ ആര്‍ക്കി അസംബ്ലിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍, അതിന്റെ ചൈതന്യത്തില്‍ നടപ്പിലാക്കാന്‍ സഭയിലെ എല്ലാ വിശ്വാസികളോടും സിനഡ് ആഹ്വാനം ചെയ്തു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടന്ന സിനഡില്‍ അമ്പതു മെത്രാന്മാര്‍ പങ്കെടുത്തു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക