News

വിശുദ്ധ കൊച്ചു ത്രേസ്യ പുണ്യവതി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് ഇന്നേക്ക് 100 വര്‍ഷം

പ്രവാചകശബ്ദം 17-05-2025 - Saturday

പാരീസ്/ വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ചെറുപുഷ്പം എന്നറിയപ്പെടുന്ന വിശുദ്ധ കൊച്ചു ത്രേസ്യ പുണ്യവതി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് ഇന്നേക്ക് 100 വര്‍ഷം. 1925 മെയ് 17നു പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് കൊച്ചു ത്രേസ്യ, ചെറുപുഷ്പം എന്നീ വിവിധ അപരനാമങ്ങളില്‍ അറിയപ്പെട്ടിരിന്ന ലിസ്യൂവിലെ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. 1997-ൽ കത്തോലിക്ക സഭ വിശുദ്ധയെ വേദപാരംഗത (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെന്നായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് വിശുദ്ധ കൊച്ചുത്രേസ്യ.

1873 ജനുവരി 2-ന് അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തൂവാല തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരണമടഞ്ഞു. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു.

1887-ൽ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സിൽ, കർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവള്‍ ഒരു സാധാരണ സന്യാസ ജീവിതം നയിച്ചു. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി അവള്‍ ഈശോയെ സ്നേഹിച്ചു.

സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികര്‍ക്കും മിഷനറിമാർക്കും വേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഇക്കാരണത്താൽ, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷണറിമാരുടെ മധ്യസ്ഥ എന്ന പദവി നൽകി ആദരിച്ചു. 1894 ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു.

അതേ വർഷം തന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായി പോകാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യാ ഒരുപാട് സഹനങ്ങളിലൂടെ കടന്നു പോയി . ശാരീരിക ക്ലേശങ്ങളുടെയും ആത്മീയ പരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് പത്തൊമ്പതിനു അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്ക് യാത്രയായി.

1897 സെപ്റ്റംബർ 30-ന് ഇരുപത്തിനാലാം വയസ്സിൽ ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’ എന്ന അവളുടെ പ്രതിജ്ഞ, ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി.1923 ഏപ്രിൽ 29-ന് പിയൂസ് പതിനൊന്നാം മാർപാ പ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17നു വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 1927-ൽ കൊച്ചുറാണിയെ മിഷൻ്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944-ൽ വിശുദ്ധ ജോവാൻ ഓഫ് ആർക്കി നൊപ്പം ഫ്രാൻസിന്റെ സഹ- മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1997 ഒക്‌ടോബർ 19-ന് വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ 70,000ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായെ സാർവ്വത്രിക സഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »