India - 2025
തൊമ്മൻകുത്തിലെ കുരിശ് തകര്‍ത്ത സംഭവം: സർക്കാർ നിലപാട് അത്യന്തം കുറ്റകരമെന്ന് കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 31-05-2025 - Saturday
കൊച്ചി: തൊമ്മൻകുത്തിൽ പതിറ്റാണ്ടുകളായി കൈവശമുള്ള പള്ളിയുടെ ഭൂമിയിൽ ക്രൈസ്തവർക്ക് പരിപാവനമായ കുരിശ് സ്ഥാപിച്ചതിനും, കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയെന്ന കാരണത്താലും ഇടവക ജനത്തിന്റെ പേരിൽ കേസെടുത്ത വനംവകുപ്പിന്റെ നടപടിയും, അതിന് അനുവാദം കൊടുത്ത സർക്കാർ നിലപാടും അത്യന്തം കുറ്റകരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. കള്ളക്കേസ് ഉടനടി പിൻവലിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
വിശ്വാസത്തിനെതിരേയുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിരവധി ജനങ്ങൾ കൊല്ലപ്പെടുമ്പോഴും ജനത്തെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്റെ സമാന്തരഭരണം അംഗീക്കാനാവില്ല. ഭൂമിയുടെ തരം നിശ്ചയിക്കുന്ന റവന്യൂ വകുപ്പ് വനാതിർത്തിക്ക് പുറത്തെന്ന് റിപ്പോർട്ട് നൽകിയ സ്ഥലത്ത് വനംവകുപ്പ് നടത്തുന്ന അന്യായ ഭരണം നിയമവാഴ്‌ചയുടെ ലംഘനമാണ്. ക്രൈസ്‌തവ സമൂഹത്തെ മനഃപൂർവം കുറ്റക്കാരായി ചിത്രീകരിക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്.
ഫണ്ട് ലക്ഷ്യമാക്കി പട്ടയം ലഭ്യമാകുന്ന കൈവശഭൂമി വനമാക്കി മാറ്റാൻ വേണ്ടി സർക്കാർ സഹായത്തോടെ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിക്കുന്നു. തൊമ്മൻകുത്തിലെ ജനങ്ങൾക്കെതിരേ എടുത്ത കേസ് പിൻവലിക്കാത്ത പക്ഷം കേരളം മുഴുവൻ ശക്തമായ സമരവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തിറങ്ങുമെന്നു കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
യോഗത്തിൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റ വ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ. ടോണി പഞ്ചാകുന്നേൽ, ഡോ. കെ. എം. ഫ്രാൻസിസ്, ബെന്നി ആൻ്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, സ ണ്ണി കടുത്താഴെ, കെ.എം. മത്തച്ചൻ എന്നിവർ പ്രസംഗിച്ചു.
