News
7 നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യം; യേശുവിന്റെ തിരുരക്ത പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത് അരലക്ഷം പേര്‍
പ്രവാചകശബ്ദം 02-06-2025 - Monday
ബ്രസല്‍സ്: ബെൽജിയത്തിലെ ബ്രൂഗസിൽ 7 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച യേശുവിന്റെ തിരുരക്തം വഹിച്ചുള്ള പ്രദിക്ഷണം ഇത്തവണയും നടന്നു. കഴിഞ്ഞ വ്യാഴാഴ്ച യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാള്‍ ദിനത്തില്‍ നടന്ന പ്രദിക്ഷണത്തില്‍ നാല്‍പ്പത്തിഅയ്യായിരത്തിലധികം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. "എഡെലെ കോൺഫ്രെറി വാൻ ഹെറ്റ് ഹീലിഗ് ബ്ലോഡ്" സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രദിക്ഷണത്തില്‍ 53 ബൈബിൾ ചരിത്ര രംഗങ്ങൾ ഉള്‍പ്പെടുത്തിയും തിരുശേഷിപ്പ് ലഭിച്ചതിന്റെ ചരിത്രം പുനരാവിഷ്ക്കരിച്ചും ശ്രദ്ധേയമായിരിന്നു.
ജെറുസലേമില്‍ സൂക്ഷിച്ചിരിന്ന യേശു ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ തുള്ളികൾ 1150-ൽ നടന്ന കുരിശുയുദ്ധത്തിനിടെ, ഫ്ലാൻഡേഴ്‌സ് കൗണ്ടിയിലെ അൽസാസിലെ തിയറി എന്ന പടയാളിയാണ് ബെല്‍ജിയത്തിലേക്ക് കൊണ്ടുവന്നത്. ഇത് കാലകാലങ്ങളായി സൂക്ഷിച്ച് വരികയായിരിന്നു. പിന്നീട് തിരുശേഷിപ്പ് ബ്രൂഗസിലെ ഹോളി ബ്ലഡ് ചാപ്പലിലേക്ക് മാറ്റി. 1310-ൽ "ലൈസെറ്റ് ഈസ്" എന്ന പേപ്പല്‍ ബൂള വഴി ബ്രൂഗസിലെ വിശുദ്ധ രക്തത്തിന്റെ തിരുശേഷിപ്പ് പ്രദിക്ഷണത്തിന് ക്ലെമന്റ് അഞ്ചാമൻ പാപ്പ ഔദ്യോഗികമായി അംഗീകാരം നൽകി. 1304 മെയ് 3 മുതൽ വർഷം തോറും സ്വർഗ്ഗാരോഹണ ദിനത്തിലാണ് യേശുവിന്റെ തിരുരക്തം വഹിച്ചുക്കൊണ്ടുള്ള പ്രദിക്ഷണം നടക്കുന്നത്.
2000-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട ബ്രൂഗസിലെ നഗരമധ്യത്തിലൂടെയാണ് പ്രദിക്ഷണം നടന്നത്. 9 വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ൽ, യുനെസ്കോ യേശുവിന്റെ തിരുരക്ത പ്രദിക്ഷണത്തെ 'അദൃശ്യ പൈതൃക'ത്തിന്റെ പട്ടികയിൽ ചേര്‍ത്തിരിന്നു. ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായി ഹോളി ബ്ലഡ് ചാപ്പല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രദിക്ഷണത്തിന് ബ്രൂഗസ് ബിഷപ്പ് ലോഡ് ഏർട്ട്സ്, കർദ്ദിനാൾ ഡൊമിനിക് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
