News
ഫാ. ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതയുടെ പുതിയ മെത്രാൻ
പ്രവാചകശബ്ദം 07-06-2025 - Saturday
വത്തിക്കാന്‍ സിറ്റി/ ജലന്ധർ: പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ പാപ്പ നിയമിച്ചു. ഇന്നു ജൂൺ 7 ശനിയാഴ്ച ആയിരുന്നു ലെയോ പതിനാലാമൻ പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കോട്ടയം കാളകെട്ടി സ്വദേശിയായ അദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്.
1962 ഡിസംബർ 24-ന് പാലാ രൂപതയിൽപ്പെട്ട കലക്കെട്ടിയിൽ ആയിരുന്നു നിയുക്ത മെത്രാൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിൻറെ ജനനം. നാഗ്പൂരിൽ വൈദികപഠനം പൂർത്തിയാക്കിയതിനു ശേഷം 1991 മെയ് 1-ന് ജലന്ധർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. ഇടവകവികാരി, സെമിനാരി അധ്യാപകൻ, വിദ്യാലയ മേധാവി, ജലന്ധർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.
2007 മുതൽ 2020 വരെ അദ്ദേഹം രൂപതയുടെ ചാൻസലറും ജുഡീഷ്യൽ വികാരിയുമായിരുന്നു. ജലന്ധറിലെ ഹോളി ട്രിനിറ്റി റീജിയണൽ മേജർ സെമിനാരിയിൽ പഠിപ്പിക്കുകയും ദൈവശാസ്ത്ര വിഭാഗം മേധാവിയായും സെമിനാരിയുടെ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തു. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു. 1,23,434 കത്തോലിക്കരും, 214 വൈദികരും, 897 സന്യാസിനികളും 147 ഇടവകകളും ചേര്‍ന്നതാണ് ജലന്ധർ രൂപത.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
