News - 2025
ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതിൽ നമുക്ക് വഴികാട്ടി: യുവജനങ്ങളോട് ലെയോ പാപ്പ
പ്രവാചകശബ്ദം 05-08-2025 - Tuesday
വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്റെ അടിത്തറയായ ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതിൽ നമുക്ക് വഴികാട്ടിയാണെന്നു ലെയോ പതിനാലാമൻ പാപ്പ. യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ തോർ വെർഗാത്തയിൽ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആത്മാർത്ഥമായ സൗഹൃദങ്ങൾ എങ്ങനെ കണ്ടെത്താം? പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം എങ്ങനെ കണ്ടെത്താം? ബുദ്ധിമുട്ടുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിൽ പോലും നമ്മുടെ ജീവിതത്തിൽ യേശുക്രിസ്തുവിനെ എങ്ങനെ യാഥാർത്ഥ്യത്തിൽ കണ്ടുമുട്ടാനും അവന്റെ സാന്നിധ്യം ഉറപ്പാക്കാനും കഴിയും? എന്നിങ്ങനെയുള്ള വിവിധങ്ങളായ ചോദ്യങ്ങൾക്ക് മാര്‍പാപ്പ മറുപടി നല്‍കി.
ആധുനിക സംസ്കാരം, നാം അറിയാതെ തന്നെ നമ്മെ രൂപപ്പെടുത്തുന്നുവെന്നും ഇതിനു സാങ്കേതിക വിദ്യകളുടെ സ്വാധീനം ഏറെ വലുതാണെന്നും പാപ്പ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഏറെ സുഹൃത്തുക്കൾ ഉണ്ടെങ്കിലും നാം പലപ്പോഴും ഏകാന്തതയിലേക്ക് അടക്കപ്പെടുന്നുവെന്ന ബോധ്യം നമുക്ക് ഉണ്ടാവണം. യഥാർത്ഥവും നിലനിൽക്കുന്നതുമായ ബന്ധങ്ങളുടെ അഭാവം ഇന്ന് നമ്മുക്കിടയിലുണ്ട്. അതിനാൽ, യഥാർത്ഥ പ്രത്യാശയിലേക്കുള്ള വാതിൽ തുറക്കുന്ന, സ്നേഹം കണ്ടെത്തുവാൻ നാം പരിശ്രമിക്കണം.
യേശുവുമായുള്ള തീവ്രമായ ബന്ധം നമ്മെ ഒരിക്കലും വഞ്ചിക്കുകയില്ലെന്നും, ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന കാര്യങ്ങൾ തിരിച്ചറിയണമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. വിശ്വാസത്തിന്റെ അടിത്തറയായ ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതിൽ നമുക്ക് വഴികാട്ടിയാണ്. “പരസ്പരം സ്നേഹിക്കുക! ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുക! മറ്റുള്ളവരിൽ യേശുവിനെ എങ്ങനെ കാണണമെന്ന് അറിയുക”- അത് ലോകത്തെ പരിവർത്തനം ചെയ്യും. നമ്മുടെ ജനനം നമ്മുടെ സ്വന്തം തീരുമാനമല്ല, മറിച്ച് നമ്മെ ആഗ്രഹിച്ച ദൈവീക സ്നേഹമായിരുന്നുവെന്നും, നമ്മുടെ ജീവിതത്തിലുടനീളം, നമ്മുടെ തെരഞ്ഞെടുപ്പുകളിൽ ഈ കൃപയെ തിരിച്ചറിയാനും പുതുക്കാനും നമുക്ക് സാധിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
