News

സിഎംഐ സന്യാസ സമൂഹത്തിന് വേണ്ടി 4 കെനിയന്‍ വൈദികർ അഭിഷിക്തരായി

പ്രവാചകശബ്ദം 11-08-2025 - Monday

നെയ്റോബി: കേരളത്തില്‍ സ്ഥാപിതമായ സിഎംഐ സന്യാസ സമൂഹത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ 4 വൈദികർ അഭിഷിക്തരായി. സിഎംഐ തൃശൂർ ദേവമാത പ്രോവിൻസിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയണുവേണ്ടി ജോയൽ മതേക്ക, മാർട്ടിൻ കിസ്വിലി, സൈമൺ മുട്ടുവ, ഫിദേലിസ് ചേലേ എന്നീ നാലു ഡീക്കന്മാരാണു പൗരോഹിത്യം സ്വീകരിച്ചത്. നെയ്റോബിയിലെ സ്യോകിമൗ സെൻ്റ് വെറോനിക്ക ഇടവക ദേവാലയത്തിൽ നടന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്തോലിക് വികാർ ബിഷപ്പ് ഡോ. റോഡ്രിഗോ മെജിയ എസ്ജെ മുഖ്യകാർമികത്വം വഹിച്ചു.

സീറോമലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിജ്നോർ രൂപത ബിഷപ്പ് മാർ വിൻസെൻ്റ് നെല്ലായിപ്പറമ്പിൽ, സിഎംഐ വികാർ ജനറാൾ ഫാ. ജോസി താമരശേരി സിഎംഐ, ദേവമാത പ്രോവിൻഷ്യൽ ഫാ. ജോസ് നന്തിക്കര എന്നിവർ സഹകാർമികരായിരുന്നു. വിവിധ പ്രോവിൻഷ്യൽ സുപ്പീരിയര്‍ന്മാര്‍, സെൻ്റ തോമസ് റീജൺ അംഗങ്ങൾ, പുരോഹിതർ, സന്യസ്ത‌ർ, വൈദിക വിദ്യാർഥികൾ, വിശ്വാസികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. ഈസ്റ്റ് ആഫ്രിക്ക സിഎംഐ സെന്റ് തോമസ് റീജൺ സുപ്പീരിയർ ഫാ. ജോണി തച്ചുപറമ്പിൽ നേതൃത്വം നൽകി.

പുതിയ അഭിഷിക്തരുൾപ്പെടെ പ്രവിശ്യക്ക് വേണ്ടി നിലവില്‍ കെനിയയിൽ നിന്നു 14 സിഎംഐ വൈദികര്‍ തിരുപ്പട്ടം സ്വീകരിച്ചിട്ടുണ്ട്. തിരുപ്പട്ടത്തിന് മുന്നോടിയായി നെയ്റോബിയിൽ സിഎംഐ പാൻ-ആഫ്രിക്കൻ കോൺഫറൻസ് നടന്നു. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സേവനംചെയ്യുന്ന സിഎംഐ അംഗങ്ങളും പ്രോവിൻഷ്യൽ സുപ്പീരിയര്‍ന്മാരും പങ്കെടുത്തു. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. സീറോ മലബാർ സഭയിലെ പൊന്തിഫിക്കൽ അവകാശമുള്ള ഏറ്റവും വലിയ സന്യാസ സമൂഹമാണ് പരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം എന്ന കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌ (CMI). തിരുസഭയ്ക്കു രണ്ടായിരത്തിലധികം വൈദികരെ സി‌എം‌ഐ സന്യാസ സമൂഹം സമ്മാനിച്ചിട്ടുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »