News
മെക്സിക്കോയിലെ ക്രൈസ്റ്റ് ദി കിംഗ് സ്മാരകത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയത് എഴുപതിനായിരം യുവജനങ്ങള്‍
പ്രവാചകശബ്ദം 03-02-2026 - Tuesday
ഗ്വാനജുവാറ്റോ: മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ക്യൂബിലേറ്റ് കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദി കിംഗ് സ്മാരകത്തിലേക്ക് എഴുപതിനായിരത്തിലധികം യുവജനങ്ങളുടെ തീര്‍ത്ഥാടനം. ജനുവരി 31ന് മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പതിനായിരകണക്കിന് യുവജനങ്ങളാണ് തീർത്ഥാടനം നടത്തിയത്. "ക്രിസ്തു രാജാവ് നീണാൾ വാഴട്ടെ!" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ജീവൻ നൽകിയ മെക്സിക്കൻ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ഈ തീർത്ഥാടനം സമീപ വർഷങ്ങളിലെ ഏറ്റവും വലിയ യുവജന തീർത്ഥാടനങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.
1926-1929-ലെ ക്രിസ്റ്ററോ യുദ്ധത്തിന്റെ ശതാബ്ദി ആഘോഷിക്കുക എന്നതായിരുന്നു ഈ വർഷത്തെ തീർത്ഥാടനത്തിന്റെ പ്രത്യേക ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മെക്സിക്കോയിലെ കത്തോലിക്കർ അനുഭവിച്ച മതപരമായ പീഡനങ്ങളിൽ നിന്നാണ് ഈ സംഘർഷം ഉടലെടുത്തത്. വൻതോതിലുള്ള ജനപങ്കാളിത്തം യുവ കത്തോലിക്കരുടെ ഉണർവല്ലായെന്നുംമറിച്ച് നിലവിലുള്ള ഒരു യാഥാർത്ഥ്യത്തിന്റെ പ്രകടനമാണെന്നും ഗ്വാനജുവാറ്റോ സംസ്ഥാനത്തെ സെലായയിലെ ബിഷപ്പ് വിക്ടർ അലജാൻഡ്രോ അഗ്വിലാർ ലെഡെസ്മ പ്രസ്താവിച്ചു.
മെക്സിക്കോയിൽ വിശ്വാസത്തില്‍ ജീവിക്കുന്ന നിരവധി യുവജനങ്ങളുണ്ടെന്നും അവർ അവരുടെ സമൂഹങ്ങളിലും, അവരുടെ ഇടവകകളിലും അവരുടെ വിശ്വാസം വിശ്വസിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനങ്ങൾ സഭയിൽ നിന്ന് അകന്നുപോകുന്നു... അല്ലെങ്കിൽ സഭയിൽ ഇനി യുവാക്കൾ ഇല്ല" എന്ന വാദം ഒരു നുണയാണെന്ന് ബിഷപ്പ് അഗ്വിലാർ ചൂണ്ടിക്കാട്ടി. 1974 മുതൽ, വിറ്റ്‌നസ് ആൻഡ് ഹോപ്പ് പ്രസ്ഥാനമാണ് യുവജന തീർത്ഥാടനം സംഘടിപ്പിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?


















