India - 2025
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദരിദ്രരെ സുവിശേഷം അറിയിച്ച വൈദിക ശ്രേഷ്ഠന്‍: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സ്വന്തം ലേഖകന്‍ 08-10-2016 - Saturday
രാമപുരം: സ്വയം ശൂന്യവത്കരണത്തിലൂടെ യേശുവിന്റെ സുവിശേഷം ദരിദ്രരോടു പങ്കുവച്ച വൈദിക ശ്രേഷ്ഠനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്നു മാവേലിക്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്. രാമപുരം ഫൊറോന പള്ളിയിൽ ആരംഭിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
"ദൈവത്തിന്റെ ആത്മാവിനാൽ നിറഞ്ഞവനായി ദേവാലയത്തിൽ നിന്നിറങ്ങി പാവപ്പെട്ടവരുടെ കുടിലുകളിൽ എത്തി പ്രവൃത്തികളിലൂടെയും നിർദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈദികനായ ദിവസം മുതൽ കുഞ്ഞച്ചൻ സ്വയം ശൂന്യനായി. മരണം വരെ ഒരു സമ്പാദ്യവും കുഞ്ഞച്ചന് ഉണ്ടായിരുന്നില്ല. ജീവിച്ചിരുന്നപ്പോൾ ദരിദ്രരോടു പക്ഷംചേർന്ന കുഞ്ഞച്ചൻ തന്നെ അടക്കം ചെയ്യുന്നതും അവരോടൊപ്പമാകണമെന്ന് ആഗ്രഹിച്ചു". ബിഷപ്പ് പറഞ്ഞു.
കോയമ്പത്തൂർ രൂപത മെത്രാൻ റവ. ഡോ. തോമസ് അക്വിനാസ്, റവ. ഡോ. തോമസ് മേനാച്ചേരി, കല്യാൺ രൂപത ബിഷപ് മാർ തോമസ് ഇലവനാൽ, റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, റവ. ഡോ. ജോസഫ് തലോടിൽ, റവ. ഡോ. കുര്യൻ മാതോത്ത്, ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ സിഎംഐ, ഫാ. ജോൺസൺ പുള്ളീറ്റ്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഫാ. ഏബ്രഹാം കുളമാക്കൽ, റവ. ഡോ. ടോം തറയിൽ, ഫാ. സെബാസ്റ്റ്യൻ കുഴുമ്പിൽ സിഎംഐ എന്നിവർ തിരുനാള്‍ ദിവസങ്ങളിലെ വിവിധ കുര്‍ബാനകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. കുഞ്ഞച്ചന്റെ മാധ്യസ്ഥം തേടി നൂറുകണക്കിനു വിശ്വസികളാണ് ദേവാലയത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
