India - 2025

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: ബിഷപ്പുമാരുടെ സംയുക്‌ത പ്രസ്താവന

സ്വന്തം ലേഖകന്‍ 14-10-2016 - Friday

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ പകപോക്കലും കൊലപാതകങ്ങളും നാടിന്റെ സമാധാനം തകര്‍ക്കുന്നത് ആശങ്കാജനകമാണെന്നു ബിഷപ്പുമാര്‍. തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ ഇറക്കിയ സംയുക്‌ത പ്രസ്താവനയിലാണ് കൊലപാതക രാഷ്ട്രീയത്തിന് അറുതി വേണമെന്ന്‍ ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്.

"അണികളുടെ കൈകളിൽ കൊലക്കത്തി കൊടുത്തയയ്ക്കുന്ന നേതാക്കന്മാർ സമാധാനത്തെക്കുറിച്ചു സംസാരിക്കുന്നതിലെ അർഥശൂന്യത എത്രയോ തവണ വെളിപ്പെട്ടതാണ്. രാഷ്ട്രീയ പാർട്ടികൾ കൊലപാതക പരമ്പരകൾ മത്സരബുദ്ധിയോടെ ആസൂത്രണം ചെയ്യുന്നതിൽ സാധാരണക്കാർ ഉത്കണ്ഠാകുലരാണ്".

രാഷ്ട്രീയ കൊലപാതകങ്ങൾ ജില്ലയ്ക്കാകെ അപമാനകരമായിട്ട് ദശാബ്ദങ്ങളായി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കണ്ണൂർ ജില്ലയിൽ മാത്രം ഏഴു മനുഷ്യർക്കാണു ജീവൻ കുരുതികൊടുക്കേണ്ടി വന്നത്. അകാലത്തിൽ അകാരണമായി അനാഥരായ അവരുടെ കുടുംബങ്ങളോടുള്ള തങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്നു പ്രസ്താവനയിൽ പറയുന്നു.

"രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം നൂറുകണക്കിന് അക്രമങ്ങൾ അനുദിനം അരങ്ങേറുന്നു. അമ്പതോളം പേർ വിവിധ ആശുപത്രികളിലായി മരണം മുന്നിൽ കണ്ട് ഗുരുതരമായി പരിക്കേറ്റു കഴിയുന്നുവെന്നതും രാഷ്ട്രീയ പകയെ ഭീതികരമാക്കുന്നു. തീവച്ചു നശിപ്പിച്ച വാഹനങ്ങളുടെയും വ്യാപാര സ്‌ഥാപനങ്ങളുടെയും എറിഞ്ഞു തകർത്ത ഭവനങ്ങളുടെയും എണ്ണം തിട്ടപ്പെടുത്താനാവില്ല. നാട്ടിലെ ക്രമസമാധാനം അപകടകരമാംവിധം തകരാറിലാണെന്നതു സർക്കാർ പരിഗണിക്കണം".

"വികസനത്തെക്കുറിച്ചു വലിയ സ്വപ്നങ്ങൾ കാണുന്ന കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ആദ്യം മനസിലാക്കേണ്ടതു സമാധാനമില്ലാതെ വികസനമെന്നല്ല, അതിജീവനംപോലും സാധ്യമല്ല എന്ന സത്യമാണ്. കേന്ദ്ര –സംസ്‌ഥാന സർക്കാരുകൾക്കു നേതൃത്വം കൊടുക്കുന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികളാണ് ഇപ്പോഴത്തെ രാഷ്ട്രീയ സംഘർഷത്തിനു പ്രതികാരബുദ്ധിയോടെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്നത്. ഇതു പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഇനിയും ഒരു ജീവൻപോലും ഇവിടെ പൊലിയാതിരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരേമനസോടെ രംഗത്തിറങ്ങണം". പ്രസ്താവനയില്‍ പറയുന്നു.