News - 2025

പാപങ്ങളുടെ വഴിയിലൂടെ മാത്രം സഞ്ചരിച്ച ഡൊണാള്‍ഡ് കാലോവേ എന്ന യുവാവ് വൈദികനായി മാറിയ സംഭങ്ങളെ വിവരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 17-10-2016 - Monday

സ്റ്റോക്ക്ബ്രിഡ്ജ്: ഫാദര്‍ ഡൊണാള്‍ഡ് കാലോവേ താന്‍ വൈദികനായി തീര്‍ന്നതിനെ കുറിച്ച് പറയുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ഏറെ തെറ്റുകള്‍ ചെയ്യുകയും, ദൈവത്തെ അറിയാത്ത വഴിയിലൂടെ ഏറെ ദൂരം സഞ്ചരിക്കുകയും ചെയ്ത തന്നെയും ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തന്നെ ഒരു വൈദികനാക്കി മാറ്റിയതെന്ന് ഡൊണാള്‍ഡ് കാലോവേ വീഡിയോയിലൂടെ സാക്ഷിക്കുന്നു. യുഎസില്‍ ജനിച്ച ഫാദര്‍ ഡൊണാള്‍ഡ് കാലോവേ പിന്നീട് ജപ്പാനിലേക്കു പോയതിനെ കുറിച്ചും, അവിടെ നടന്ന തന്റെ പല തെറ്റായ ജീവിത ശൈലികളെ കുറിച്ചും വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

ഒരു പട്ടാള കുടുംബത്തിലെ അംഗമായിട്ടാണ് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ ജനിച്ചത്. ദക്ഷിണ കാലിഫോണിയായില്‍ നിന്നും വിര്‍ജീനിയായിലേക്ക് തന്റെ മാതാപിതാക്കളോടൊപ്പം പത്താം വയസില്‍ തന്നെ അദ്ദേഹം താമസം മാറ്റി. ഹൈസ്‌കൂളില്‍ വച്ച് പഠനം നിര്‍ത്തിയ അദ്ദേഹം തെറ്റായ നിരവധി കൂട്ടുകെട്ടുകളിലേക്ക് ചെന്നു പതിച്ചു. ഇതിനിടെ പലവട്ടം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ പിശാച് അദ്ദേഹത്തില്‍ വരുത്തുകയും ചെയ്തു.

ഇതിനിടെയാണ് തന്റെ പിതാവ് ജപ്പാനിലേക്ക് കുടുംബത്തെയും കൂട്ടികൊണ്ട് പോകുകയാണെന്ന വാര്‍ത്തവന്നത്. ഇപ്പോള്‍ ഉള്ള ചില സാഹചര്യങ്ങളില്‍ നിന്നും മാറിയുള്ള ജീവിതം പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നാണ് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ ജപ്പാനിലേക്കു പോകുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജപ്പാനില്‍ എത്തിയ അദ്ദേഹം കൂടുതല്‍ വഷളായ കൂട്ടുകെട്ടുകളിലേക്കാണ് ചെന്നു പതിച്ചത്. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷൂവിലെ കാസിനോകളിലേക്ക് മയക്കുമരുന്നും പണവും കടത്തുന്ന ജോലികളിലേക്ക് ക്രമേണ അദ്ദേഹം മാറി. അമേരിക്കന്‍ പോലീസും ജപ്പാന്‍ പോലീസും ഒരേ പോലെ നോട്ടമിട്ട ഒരു മയക്കുമരുന്ന് കടത്തുന്ന വ്യക്തിയായി ഫാദര്‍ ഡൊണാള്‍ഡ് കാലോവേ തന്റെ ജപ്പാന്‍ ജീവിതത്തിനിടയില്‍ മാറ്റപെടുകയും, പിടിക്കപ്പെടുകയും ചെയ്തു.

പോലീസ് പിടിയിലായ ഫാദര്‍ ഡൊണാള്‍ഡ് കാലോവേ ജപ്പാനില്‍ നിന്നും നാടുകടത്തപ്പെട്ടു. നാട്ടില്‍ ഒരു പുനരഥിവാസ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരാഴ്ചയ്ക്ക് ശേഷം അവിടെ നിന്നും പുറത്തിറങ്ങി. വീട്ടില്‍ എത്തിയ രാത്രി ഏകാന്തമായി ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിക്കുമ്പോഴാണ് തന്റെ അമ്മയുടെ കൈവശമുള്ള ദൈവമാതാവിന്റെ ഒരു പുസ്തകം അദ്ദേഹം വായിക്കുവാന്‍ ഇടയായത്. ആത്മഹത്യയുടെ വക്കില്‍ നിന്നും, ഒരു പുരോഹിതനാക്കി തന്നെ മാറ്റിയത് മറിയത്തിന്റെ പ്രത്യക്ഷതയെ കുറിച്ച് വിവരിക്കുന്ന ആ പുസ്തകമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ സാക്ഷിക്കുന്നു.

"എന്റെ അമ്മ ഒരു കത്തോലിക്ക വിശ്വാസിയായ വ്യക്തിയാണ്. എന്നാല്‍ ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് 21 വയസുണ്ടായപ്പോള്‍ മാത്രമാണ് ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോകുവാന്‍ സാധിച്ചത്. ആ പുസ്തകം വായിച്ച രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. എന്നെ ഒരു അത്ഭുത ശക്തി വന്ന് തൊടുന്നതായി എനിക്ക് തോന്നി. പിറ്റേദിവസം രാവിലെ അമ്മയുടെ കൂടെ ദേവാലയത്തിലേക്ക് പോകുകയും വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും ചെയ്തു. ആ പള്ളിയിലെ വികാരി എനിക്ക് ക്രിസ്തുവിന്റെ ഒരു ചിത്രം തന്നു. എന്നോടുള്ള അനന്തമായ ക്രിസ്തുവിന്റെ സ്‌നേഹം ആ ചിത്രത്തില്‍ നിന്നും ഞാന്‍ കണ്ടു". ഫാദര്‍ ഡൊണാള്‍ഡ് കാലോവേ വീഡിയോയില്‍ പറയുന്നു.

'കോണ്‍ഗ്രിഗേഷന്‍ ഓഫ് മരിയന്‍ ഫാദേഴ്‌സ് ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍' എന്ന സന്യാസ സഭയില്‍ ചേരുകയും പിന്നീട് വൈദികനായി തീരുകയും ചെയ്ത തന്റെ അനുഭവ കഥ ഫാദര്‍ ഡൊണാള്‍ഡ് കാലോവേ വീഡിയോയിലൂടെ പൂര്‍ണ്ണമായും വിവരിക്കുന്നുണ്ട്. കടുത്ത പാപികള്‍ക്കും ക്രിസ്തുവിന്റെ രക്തം പാപപരിഹാരമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ വീഡിയോയില്‍ പറയുന്നു. സ്പിരിറ്റ് ജ്യൂസ് സ്റ്റുഡിയോ ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.


Related Articles »