News - 2025

കുടുംബ ബന്ധങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന നിയമങ്ങള്‍ക്കെതിരെ പാരീസില്‍ കുടുംബാംഗങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രതിഷേധം

സ്വന്തം ലേഖകന്‍ 19-10-2016 - Wednesday

പാരീസ്: കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രകടനം നടത്തുവാന്‍ പാരീസില്‍ ഒത്തുകൂടിയത് രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍. സംഘാടകരെ പോലും ഞെട്ടിച്ചാണ് ഇത്രയും വലിയ ജനാവലി റാലിയില്‍ പങ്കെടുക്കുവാനായി എത്തിയത്. 'മാനിഫ് പോര്‍ ടൗസ്' എന്ന പേരില്‍ വര്‍ഷം തോറും ഇത്തരത്തില്‍ റാലി പാരീസില്‍ നടത്തപ്പെടാറുണ്ട്. ദമ്പതിമാരും കുട്ടികളും അണിനിരന്ന റാലി ഫ്രാന്‍സിന്റെ ശരിയായ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത്.

സര്‍ക്കാര്‍ തലത്തില്‍ കുടുംബബന്ധങ്ങളുടെ ദൃഢതയെ ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ ഫ്രാന്‍സില്‍ അടുത്തിടെയായി നടപ്പിലാക്കുന്നുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുക, സ്വവര്‍ഗവിവാഹം നിയമപരമാക്കുക, കൃതൃമ ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. ഇത്തരം തിന്മ പ്രവര്‍ത്തികള്‍ കുടുംബ ബന്ധമെന്ന പവിത്രതയെ ചോദ്യം ചെയ്യുന്നതും, അതിനെ നശിപ്പിക്കുന്നതുമാണ്. ഈ തിരിച്ചറിവാണ് ജനങ്ങളെ റാലിയില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞു മുന്നുമണി മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പരിപാടി ക്രമീകരിച്ചിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് നില്‍ക്കുവാന്‍ സ്ഥലം തികയാതെ വന്നു. റാലിയിലേക്ക് ആദ്യം വന്നവര്‍ മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കുന്നതിനായി യോഗം അവസാനിക്കുന്നതിനു മുമ്പേ തങ്ങളുടെ സ്ഥലം കടന്നുവരുന്നവര്‍ക്കായി ഒഴിഞ്ഞു നല്‍കി. വന്‍ പോലീസ് സന്നാഹമാണ് ഒത്തുചേരലിനെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള കുടുംബങ്ങളുടെ പ്രതീഷേധം ശക്തമായിരുന്നുവെങ്കിലും ഏറ്റവും സമാധാനപരമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

'മാനിഫ് പോര്‍ ടൗസ്' എന്ന പരിപാടി 2012-ല്‍ ആണ് തുടങ്ങിയത്. 2013-ല്‍ ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. ഇതെ വര്‍ഷം കുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പോലീസ് അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഈഫല്‍ ഗോപുരത്തിനു മുന്നില്‍ വന്‍പ്രതിഷേധം തീര്‍ക്കുന്ന കുടുംബങ്ങള്‍ വരുവാനിരിക്കുന്ന പുതിയ സര്‍ക്കാരിന് ശക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്.


Related Articles »