India - 2025
ആർഭാടങ്ങള്‍ ഒഴിവാക്കി ലാളിത്യത്തിനു പ്രാധാന്യം നൽകി കൊണ്ട് ബ്ലെസ്ഡ് സെക്രാമെന്റ് ഇടവക തിരുനാള്‍
സ്വന്തം ലേഖകന്‍ 25-10-2016 - Tuesday
ഡല്‍ഹി: ആർഭാടങ്ങള്‍ ഒഴിവാക്കിയുള്ള തിരുനാൾ ആഘോഷങ്ങൾ വഴി ഫരീദാബാദ് -ഡൽഹി രൂപതയിലെ, ബ്ലെസ്ഡ് സെക്രാമെന്റ് ചര്‍ച്ച് കിങ്‌സ്‌വേ ക്യാമ്പ് ഇടവക സഭയിലെ ലാളിത്യത്തിനു പുത്തൻ മാതൃക നൽകി തുടക്കം കുറിച്ചു. 25 പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണവും, സമ്മാനങ്ങളും നൽകിയും, സമ്പത്തിന്റെ ഒരംശം മിഷൻ പ്രവർത്തനങ്ങൾക്ക് മാറ്റി വെച്ചും, 25 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തിയുമാണ് ഇടവക തിരുനാള്‍ ആഘോഷിച്ചത്.
ഇടവക സമൂഹത്തിനു വേണ്ടി വിശുദ്ധ കുർബാന ആരംഭിച്ചതിന്റെ രജതജൂബിലിയും, ദിവ്യകാരുണ്യനാഥന്റെ തിരുന്നാളും 21ാം തീയതിയാണ് ആരംഭിച്ചത്. ഓഗസ്റ്റ് മാസം നടന്ന സഭാ സിനഡിന്റെയും, സഭാധികാരിയുടെയും നിർദേശങ്ങളും ആഹ്വാനങ്ങളും, അംഗീകരിച്ചുകൊണ്ടാണ് ഈ കാരുണ്യവർഷത്തിൽ, വെടിക്കെറ്റും, വാദ്യമേളങ്ങളും, ആർഭാടങ്ങളും ഇല്ലാതെ തിരുന്നാൾ ആഘോഷിക്കാൻ ഇടവകജനം ഒന്നായി തീരുമാനമെടുത്തതെന്ന്, വികാരി ഫാ. മാത്യു കിഴക്കേച്ചിറ പറഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള ആർഭാടങ്ങളോടെ ഈ ജൂബിലി ആഘോഷങ്ങൾ നടത്താൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നെങ്കിലും, ഈ കാരുണ്യവർഷത്തിൽ അവ വേണ്ടെന്നു വെച്ചു നിസ്സാരതയിൽ ജനിച്ചു ജീവിച്ചു മരിച്ച ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാട്ടികൊടുക്കുവാൻ ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുകയായിരുന്നു. ഇപ്രകാരമുള്ള തിരുനാൾ ആഘോഷങ്ങൾ മറ്റു ഇടവകകൾക്കും, സഭയിലും തന്നെ ഒരു മാറ്റത്തിന് വഴിതെളിക്കാൻ ഇടയാക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പയുടെ ദരിദ്രസഭയെന്ന ചിന്തയ്ക്ക് കൂടുതൽ അർത്ഥം നൽകാൻ ഇത്തരം മാതൃകകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, 25 വർഷം അർപ്പിക്കപ്പെട്ട ദിവ്യബലികളെ പ്രതിനിധീകരിച്ചു പ്രത്യേകം ക്ഷണിക്കപ്പെട്ട 25 വൈദികരോടൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു.
