India - 2025

സിസ്റ്റർ മേരി ലിറ്റിയുടെ മൃതസംസ്കാരം നാളെ: വേര്‍പാട് താങ്ങാന്‍ കഴിയാതെ അന്തേവാസികള്‍

സ്വന്തം ലേഖകന്‍ 08-11-2016 - Tuesday

കോട്ടയം: ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെ സ്ഥാപകയും മുൻ മദർ ജനറാളും കാരുണ്യപ്രവർത്തകയുമായ സിസ്റ്റർ ഡോ. മേരി ലിറ്റി (81)യുടെ സംസ്കാരം നാളെ തിരുവല്ലയ്ക്കു സമീപം കുന്നന്താനത്തു നടക്കും. മൃതദേഹം ഇന്ന്‍ കുന്നന്താനം എൽഎസ്ഡിപി ജനറലേറ്റ് ഹൗസിൽ എത്തിച്ചു പൊതുദർശനത്തിനു വയ്ക്കും.

സംസ്കാരശുശ്രൂഷകൾ നാളെ രാവിലെ 9.30നാണ് ആരംഭിക്കുക. ശുശ്രൂഷകളുടെ ആരംഭത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ കാർമികത്വം വഹിക്കും. 10ന് വിശുദ്ധ കുർബാനയ്ക്കു മാർ ജോർജ് മഠത്തിക്കണ്ടം കാർമികനായിരിക്കും. സമാപന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. ജനറലേറ്റ് ഹൗസിനോടു ചേർന്നുള്ള സെമിത്തേരിയിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണു സംസ്കാരം.

സ്വന്തം അമ്മയെ പോലെ തങ്ങൾക്കു സ്നേഹവും സാന്ത്വനവും പരിചരണവും നൽകിയ ലിറ്റിയമ്മയുടെ വേർപാട് അന്തേവാസികള്‍ക്ക് ഇത് വരെ താങ്ങാനായിട്ടില്ല. എല്ലാവരെയും പുഞ്ചിരിയോടെ താലോലിച്ച ആ കരങ്ങൾ ഇനി ആർക്കു വേണ്ടി നീട്ടില്ല എന്ന യാഥാര്‍ഥ്യത്തെ ഉള്‍കൊള്ളുവാന്‍ അന്തേവാസികള്‍ ശ്രമിക്കുകയാണ്. ദീർഘകാലമായി ദൈവപരിപാലന ഭവനിലെ ശുശ്രൂഷയോടൊപ്പം വചന പ്രഘോഷണവും ധ്യാനങ്ങളും നടത്തിയിരിന്ന സിസ്റ്ററിന്റെ മരണവാർത്തയറിഞ്ഞു ഒരു നോക്കൂ കാണാന്‍ നിരവധിപ്പേരാണ് എത്തികൊണ്ടിരിക്കുന്നത്.