India

ആയിരങ്ങളെ കണ്ണീരിലാഴ്ത്തി സിസ്റ്റർ മേരി ലിറ്റിയുടെ ഭൗതികശരീരം സംസ്കരിച്ചു

സ്വന്തം ലേഖകന്‍ 09-11-2016 - Wednesday

കുന്നത്താനം: പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിക്കാന്‍ സ്വജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെ സ്ഥാപകയും പ്രഥമ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ഡോ. മേരി ലിറ്റിയുടെ ഭൗതികശരീരം കുന്നന്താനം എൽ.എസ്.ഡി.പി ആസ്ഥാനത്തോടുചേർന്നുള്ള പ്രത്യേക കല്ലറയിൽ സംസ്‌കരിച്ചു.

മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് രാജേന്ദ്രൻ എന്നിവർ ശുശ്രൂഷകളില്‍ സഹകാർമികരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററിനെ അവസാനമായി ഒരു നോക്കു കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ എത്തിയിരിന്നു.

നിരവധി വൈദികരും സിസ്റ്റേഴ്സും ശുശ്രൂഷകളില്‍ പങ്ക് ചേര്‍ന്നു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ മൃതദേഹം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ഇക്കഴിഞ്ഞ അഞ്ചാം തീയതി പുലര്‍ച്ചയാണ് സിസ്റ്റര്‍ അന്തരിച്ചത്.