India - 2025
ഫാ. ടോമിന്റെ മോചനം വേഗത്തിലാവണം: കർദ്ദിനാൾ മാർ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 27-12-2016 - Tuesday
കൊച്ചി: ഭീകരർ ബന്ദിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയ വീഡിയോ, വിശ്വാസിസമൂഹത്തിനുള്ള വേദന കൂട്ടുന്നതാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫാ. ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെടാത്തതു ക്രിസ്മസിന്റെ നൊമ്പരമാണെന്നു രണ്ടു ദിവസം മുമ്പു ഞാൻ മാധ്യമങ്ങൾക്കു നൽകിയ ക്രിസ്മസ് സന്ദേശത്തിൽ പങ്കുവച്ചിരുന്നു.
ഇപ്പോൾ പുറത്തുവരുന്ന വീഡിയോയുടെ സ്രോതസ് വ്യക്‌തമല്ലെങ്കിലും ഉഴുന്നാലിലച്ചന്റെ മോചനം തീർച്ചയായും വേഗത്തിൽ ഉണ്ടാകേണ്ടതു തന്നെയാണ്. കേന്ദ്രസർക്കാർ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നാണു മനസിലാക്കാൻ കഴിയുന്നത്.
യെമനിലെ ഭരണകൂടവുമായി നയതന്ത്രബന്ധങ്ങൾ നടത്താനുള്ള ബുദ്ധിമുട്ട് മോചനശ്രമങ്ങൾക്കു വേഗം കുറയാൻ കാരണമായിട്ടുണ്ടെന്നും അറിയുന്നു. ഇത്തരം തടസങ്ങൾ നീക്കി ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള നടപടി വേഗത്തിലാക്കണം. സതേൺ അറേബ്യയുടെ വികാരിയേറ്റ് വഴി വത്തിക്കാനും ഭാരതസർക്കാരിലൂടെ സിബിസിഐയും ഇതിനു നിരന്തരമായി സമ്മർദം ചെലുത്തുന്നുണ്ട്. കേരളസഭയുടെയും ഭാരത സഭയുടെയും പ്രതിനിധി സംഘങ്ങൾ പലതവണ ഇതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.
ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പരിശ്രമം ഊർജിതമായി തുടരുന്നതിനൊപ്പം ഇതിനായുള്ള നമ്മുടെ പ്രാർഥനകൾ കൂടുതൽ തീക്ഷ്ണമാകേണ്ടതുമുണ്ട്. പശ്ചിമേഷ്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സഭയും മിഷനറിമാരും നേരിടുന്ന വെല്ലുവിളികളും അതിക്രമങ്ങളും ലോകസമൂഹം ഗൗരവമായി കാണണമെന്നും കർദിനാൾ പറഞ്ഞു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
