India - 2025

ഫാ. ടോമിന് വേണ്ടിയുള്ള മോചനശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി

സ്വന്തം ലേഖകന്‍ 05-01-2017 - Thursday

ന്യൂഡൽഹി: യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളിയായ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഉന്നതല സമിതി രൂപീകരിച്ചു പരമാവധി ശ്രമങ്ങള്‍ തുടരുകയാണെന്ന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ. അതേ സമയം ഫാ. ടോം തടവിൽ കഴിയുന്ന സ്‌ഥലത്തെപ്പറ്റി വ്യക്‌തമായ ധാരണയില്ലെന്ന് മന്ത്രി സൂചിപ്പിച്ചു. സർക്കാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു ഫാ. ടോമിനും കേരളീയർക്കും സ്വാഭാവികമായും വേണ്ടത്ര ധാരണ ഇല്ലാത്തതിനാലാണു വിമർശനങ്ങള്‍ ഉയര്‍ന്നതെന്നും വിശദീകരിച്ചു. ഭീകരർ വൈദികനെ എവിടേക്കാണു തട്ടിക്കൊണ്ടു പോയതെന്നോ, എവിടെയാണു ബന്ദിയാക്കിയതെന്നോ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന സൂചനയും മന്ത്രി നൽകി.

മോചനശ്രമങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കാര്യമായ ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പകുതി കാലാവധിയായ രണ്ടര വർഷം പൂർത്തിയായതിനോട് അനുബന്ധിച്ചു വിദേശകാര്യ മന്ത്രാലയം വിളിച്ച പ്രത്യേക പത്രസമ്മേളനത്തിലാണു മലയാളി വൈദികന്റെ മോചനം വൈകുന്നതിനെക്കുറിച്ചു വിശദീകരണങ്ങളുണ്ടായത്.

മോചനശ്രമങ്ങൾക്കു നേതൃത്വം കൊടുക്കാനും ഏകോപിപ്പിക്കാനുമായി വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി (സെക്രട്ടറി ഈസ്റ്റ്) പ്രീതി സരണിനെ മന്ത്രി സുഷമ സ്വരാജ് നേരിട്ട് നിയോഗിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രിമാരായ ജനറൽ വി.കെ. സിംഗ്, എം.ജെ. അക്ബർ, സെക്രട്ടറി ജയശങ്കർ, വക്‌താവ് വികാസ് സ്വരൂപ്, മന്ത്രാലയത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്‌ഥർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Related Articles »