India - 2025
ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിന്റെ മൃതസംസ്കാരം നാളെ
സ്വന്തം ലേഖകന്‍ 07-02-2017 - Tuesday
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിന്റെ മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വാഴക്കുളം കർമ്മല ആശ്രമത്തിൽ വെച്ചു നടക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ഭൗതിക ശരീരം വാഴക്കുളം ആശ്രമ ദേവാലയത്തിൽ കൊണ്ടുവരും. മൂവാറ്റുപുഴ വാഴക്കുളം കാര്‍മല്‍ ആശ്രമ ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിശ്രമ ജീവിതത്തിലായിരുന്നു.
മതാന്തര സൗഹാര്‍ദത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം കേരള കത്തോലിക്ക സഭയില്‍ മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കി. 12 ലോക മത സമ്മേളനങ്ങനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ഡോ. ആല്‍ബര്‍ട്ട് ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. 19 വര്‍ഷം തൊടുപുഴ ഉപാസന സാംസ്‌കാരിക വേദിയുടെ ഡയറക്ടറായിരുന്നു.
മൂവാറ്റുപുഴ വാഴക്കുളം നമ്പ്യാപറമ്പില്‍ പരേതരായ വര്‍ഗീസ്-റോസമ്മ ദമ്പതിമാരുടെ മകനായി 1931 ഓഗസ്റ്റ് 20ന് ജനിച്ച ഫാ. ആല്‍ബര്‍ട്ട് വാഴക്കുളം ഇന്‍ഫന്റ് ജീസസ് എച്ച്.എസില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948ല്‍ സി.എം.ഐ. സഭയില്‍ ചേര്‍ന്നു. 1963ല്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1963 മുതല്‍ 69 വരെ ബെംഗ്ലൂരു ധര്‍മാരാം കോളേജിലും തുടര്‍ന്ന് 1971 വരെ പി.ഒ.സി.യിലും അദ്ധ്യാപകനായിരുന്നു.
1971-ല്‍ തന്നെയാണ് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ധര്‍മശാസ്ത്രവീഥിയില്‍, ഈശ്വരനെത്തേടി, എന്നെ തിരഞ്ഞ് ഞാന്‍, വഴിവക്കില്‍ തനിയെ തുടങ്ങി ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
