News - 2025

മാലിയില്‍ ജിഹാദികള്‍ കൊളമ്പിയക്കാരി കന്യാസ്‌ത്രിയെ തട്ടിക്കൊണ്ടു പോയി

സ്വന്തം ലേഖകന്‍ 11-02-2017 - Saturday

ബമാക്കോ: തെക്കുകിഴക്കന്‍ മാലിയിലെ കരന്‍ഗാസ്സോയില്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന കന്യാസ്‌ത്രികളിലൊരാളെ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ആയുധ ധാരികളായ ജിഹാദികള്‍ തട്ടികൊണ്ടു പോയതായി കൊളമ്പിയന്‍ മെത്രാന്‍ സംഘം അറിയിച്ചു. സിസ്റ്ററുടെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ ആവശ്യപ്പെട്ടു.

ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ സന്യാസ സഭയിലെ സി. ഗ്ലോറിയ സിസിലിയ നര്‍വെയ്‌സിനെ ആണ്‌ ജിഹാദികള്‍ എന്ന്‌ അവകാശപ്പെട്ട സംഘം തട്ടികൊണ്ടു പോയത്‌. സിസ്‌റ്റര്‍ സിസിലിയായെ ബലം പ്രയോഗിച്ച്‌ സഭയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നെന്ന്‌ മഠത്തിന്റെ സുപ്പീരിയര്‍ സി. നയോമി ഖുസേദ പറഞ്ഞു. ആംബുലന്‍സ്‌ പിന്നിട്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തെല്ലകലെ കണ്ടെത്തി. അവര്‍ താമസിച്ചിരുന്ന ഭവനത്തിലെ നാലു കന്യാസ്‌ത്രികളും സംഭവത്തിനു സാക്ഷികളാണ.്‌

തട്ടികൊണ്ടു പോയത്‌ കൊള്ളക്കാര്‍ ആകാനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ലെന്ന്‌ മാലിയിലെ ്‌മെത്രാന്‍ സംഘം വക്താവായ ഫ.എഡ്വേഡ്‌ ഡെമ്പെലെ പറഞ്ഞു.അന്വേഷണങ്ങളെ വഴിതെറ്റിക്കാനായിരിക്കും ജിഹാദികളാണെന്നു പറഞ്ഞതെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കാരണം, സിസ്റ്റേഴ്‌സിന്റെ കമ്പ്യൂട്ടറുകളും കാറും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്‌.

മാലി സര്‍ക്കാര്‍ സിസ്റ്ററിനെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിസ്‌റ്ററെ തട്ടി കൊണ്ടു പോയ പ്രദേശത്ത്‌ പ്രത്യേകം സായുധ സേനയെ വിന്യസിപ്പിച്ചു.സിസ്റ്ററെ തട്ടികൊണ്ടു പോയത്‌ ആരാണെന്ന്‌ അറിഞ്ഞുകുട. മാലിയുടെ അഭ്യന്തര സേനയും പോലിസുമാണ്‌ അന്വേഷണം. മെത്രാന്മാരും ആവുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌.

പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ ഇതിനകം പോലിസ്‌ ചോദ്യം ചെയ്‌തു കഴിഞ്ഞു. പന്ത്രണ്ടു വര്‍ഷമായി കൊളമ്പിയക്കാരിയായ സിസ്റ്റര്‍ സിസിലിയ, സന്യാസ സഭയുടെ ഇവിടെയുള്ള കേന്ദ്രത്തില്‍ സേവനം ചെയ്യുന്നു. മാലിയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്ന്‌ നടത്തുന്നതും ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ സഭക്കാരാണ്‌. കൂടാതെ, രണ്ടു വയസ്സു വരെ പ്രായമുള്ള 30 കുട്ടികള്‍ക്കായി അനാഥ മന്ദിരവും നടത്തുന്നുണ്ട്‌. 700 ഓളം മുസ്ലിം സ്‌ത്രികള്‍ ജോലി ചെയ്യുന്ന ധാന്യസംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പും ഇവരാണ്‌. ക്ഷാമ കാലങ്ങളില്‍ ഈ സംഭരണ കേന്ദ്രം പ്രദേശവാസികള്‍ക്ക്‌ വലിയ അനുഗ്രഹമാകുന്നു.