News - 2025

മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ യുവാക്കള്‍ക്ക്‌ സ്‌പോര്‍ട്ട്‌സ്‌ പദ്ധതിയുമായി ജലന്തര്‍ രൂപത

സ്വന്തം ലേഖകന്‍ 23-02-2017 - Thursday

ജലന്തര്‍; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കു മരുന്ന്‌ ഉപോയോഗവും വിപണനവും നടക്കുന്ന പഞ്ചാബിലെ യുവ തലമുറയെ രക്ഷിക്കാന്‍, സ്‌പോര്‍ട്ട്‌സ്‌ യുവാക്കളുടെ വളര്‍ച്ചക്ക്‌ എന്ന പദ്ധതി ജലന്തര്‍ രൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കുട്ടികളും യുവാക്കളുമടങ്ങുന്ന 540 പേര്‍ക്ക്‌ ഇതിന്റെ ഭാഗമായി എട്ട്‌ കോച്ചുകള്‍ ഹോക്കി കളി പരിശീലിപ്പിക്കുന്നു. തൊഴില്‍ രഹിതരും സ്‌ക്കുള്‍ പഠനം പാതി വഴിക്കുവെച്ച്‌ ഉപേക്ഷിച്ചവരുമാണ്‌ ഇവരില്‍ അധികവും.

ജലന്തര്‍ രുപതയുടെ കീഴിലുള്ള നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രല്‍ ഡവലപ്‌മെന്റ്‌ എന്ന സാമൂഹ്യ സേവന സംഘടനയാണ്‌ കാരിത്താസ്‌ ഇന്ത്യയുമായി സഹകരിച്ച്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഈ സാമൂഹ്യ പ്രശ്‌നത്തില്‍ സഭയുടെ ഇടപെടല്‍ സംസ്ഥാനത്ത്‌ മയക്കുമരുന്നിന്‌ അടിമകളായ കുട്ടികളിലും യുവാക്കളിലും അനുകൂലമായ മാറ്റമുണ്ടാക്കാന്‍ സഹായകരമാകുമെന്ന്‌ നവജീവന്‍ ഡയറക്ടറായ ഫാ: ആന്റണി മാടശ്ശേരി അഭിപ്രായപ്പെട്ടു.

സ്‌പോര്‍ട്ട്‌, മയക്ക്‌ മരുന്നിന്റെ അടിമകളില്‍ മാറ്റമുണ്ടാക്കാന്‍ പര്യാപ്‌തമാണ്‌. ജീവിത ശൈലിമാറ്റിയെടുക്കുന്നതോടെ ഇവരെ സമൂഹവും കടുബവുമായി ബന്ധപ്പടുത്തിയാല്‍ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറും. ഇതോടെ, ഇവര്‍ തൊഴില്‍ തേടാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനും ഇടവരുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കാന്‍ ഇടവക തലത്തില്‍ വേദിയൊരുക്കുന്നുണ്ട്‌. സമാന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ശക്തമായ രീതിയില്‍ പദ്ധതി നിര്‍വ്വഹണം നടത്താനും ഉദ്ദേശിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പഞ്ചാബില്‍ മയക്കുമരുന്നിന്‌ അടിമകളാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കയാണ്‌.

2015 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങള്‍ക്കിടയില്‍ നടത്തിയ ഓപ്പിയോയിഡ്‌ ഇന്റിപെന്റന്റ്‌ സര്‍വ്വേയുടെ ഫലം സാമൂഹ്യ ശാസ്‌ത്രജ്ഞരേയും അധികൃതരേയും ഞെട്ടിച്ചു.

ഏകദേശം 2.30 ലക്ഷം പേര്‍ സംസ്ഥാനത്ത്‌ മയക്കുമരുന്ന്‌ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്‌. ഒരു ലക്ഷം ആളുകളില്‍ 836 പേരും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നുവെന്ന്‌ ചുരുക്കം. ഇന്ത്യയുടെ ദേശീയ ശരാശരി ലക്ഷത്തിന്‌ 250 പേരാണെന്ന്‌ ഓര്‍ക്കണം. ഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നത്തില്‍ കത്തോലിക്കാ സഭ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അനുകൂല പ്രതികരണങ്ങള്‍ ലഭിക്കുന്നു. സ്‌നേഹവും കരുതലും പരിഗണനയുമാണ്‌ മയക്കുമരുന്നിന്റെ്‌ അടിമത്വത്തില്‍ നിന്നും കരകയറ്റാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അദ്ദഹം കൂട്ടിച്ചേര്‍ത്തു.