News - 2025

ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കെതിരെ ഐഎസ്‌ ഭീകരവാഴ്‌ച: കുടുബങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു

സ്വന്തം ലേഖകന്‍ 27-02-2017 - Monday

കെയ്‌റോ: ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കെതിരെ ഐഎസ്‌ തിരിഞ്ഞതോടെ ഭയവിഹ്വലരായ കുടുബങ്ങള്‍ കൂട്ടത്തോടെ സുരക്ഷിത പ്രദേശങ്ങളിലേക്ക്‌ ഒഴിഞ്ഞു പോകാന്‍ തുടങ്ങി. ഉത്തര സീനായിലെ ഇസ്‌മയിലിയ നഗരത്തില്‍ നിന്നു മാത്രം ഡസന്‍ കണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം ഒഴിഞ്ഞു പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ ഏഴ്‌ പേരെ തിരഞ്ഞു പിടിച്ച്‌ വകവരുത്തിയതോടെ ഭീതിയിലാണ്‌ ക്രൈസ്‌തവര്‍.

സൂയസ്സ്‌ കനാല്‍ തീരത്തുള്ള ഇസ്‌മയിലിയ നഗരത്തിലെ ക്രൈസ്‌തവ ദേവാലയത്തില്‍ ജീവഭയത്താല്‍ ഓടിയെത്തി അഭയം തേടിയവര്‍ നിരവധിയാണ്‌. കുഞ്ഞുങ്ങളെകൊണ്ട്‌ ഉടുവസ്‌തങ്ങള്‍ മാത്രമായാണ്‌ ഇവര്‍ രക്ഷപ്പെട്ടത്‌.

ഒരാഴ്‌ചക്കു മുമ്പ്‌ ഐഎസ്‌ പരസ്യമാക്കിയ വീഡിയോയില്‍ ക്രൈസ്‌തവരാണ്‌ ഇനിപ്രിയപ്പെട്ട ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്കകം ഉത്തര സീനായിലെ എല്‍ അരീഷ്‌ പട്ടണത്തില്‍ ഒരു കുടുബത്തിലെ രണ്ടു പേരെ വെടിവെച്ചുകൊന്ന്‌ മൃതദേഹങ്ങള്‍ കത്തിച്ച്‌ റോഡറുകില്‍ തള്ളി ക്രൈസ്‌തവരെ ഭീതിയിലാഴ്‌ത്തിയിരുന്നു.

പ്ലംബിംഗ്‌ ജോലി ചെയ്യുന്ന ക്രൈസ്‌തവനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട്‌ നിഷ്‌ഠൂരം വെടിവെച്ചു കൊന്നെന്ന്‌ സന്നദ്ധ സംഘടനാപ്രവര്‍ത്തകരും ക്രൈസ്‌തവ നേതാക്കളും പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട്‌ വെടിവെച്ച്‌ കൊന്നശേഷം വീട്ടിലുണ്ടായിരുന്ന പെപ്‌സി കോളയും കുടിച്ച്‌ കൊലയാളികള്‍ ഒന്നും സംഭവിക്കാത്തതുപോലെ കടന്നു കളഞ്ഞത്‌ കഴിഞ്ഞദിവസമായിരുന്നു. ഇസ്‌മായിലിയയിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ചുരുങ്ങിയത്‌ 250 പേരെങ്കിലും അഭയം തേടിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

എല്‍ അരീഷില്‍ ചില ഇടവകകളിലെ ക്രൈസ്‌തവ നേതാക്കളെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ക്രൈസ്‌തവര്‍ക്കെതിരെ ഇത്രയും ശക്തമായി സംഘടിതമായ രീതിയില്‍ ആക്രമണങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. ക്രൈസ്‌തവരാണ്‌ ലക്ഷ്യമെന്ന ഐഎസിന്റെ വീഡിയോ പ്രഖ്യാപനത്തോടെ ക്രൂരമായ നരഹത്യകള്‍ക്ക്‌ തുടക്കമാകുകയായിരുന്നു.

സീനായില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്ന നരഹത്യകള്‍ ക്രൈസ്‌തവ ലോകത്തെ ആശങ്കയിലാഴ്‌ത്തുന്നു.