India - 2025
മദ്യവ്യവസായത്തിന് വേണ്ടി മാസ് വൈനിനെ മറയാക്കുന്നത് വേദനാജനകം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 08-06-2017 - Thursday
തിരുവനന്തപുരം: മദ്യവ്യവസായത്തിന് വേണ്ടി മാസ് വൈൻ ഉത്പാദനത്തെ മറയാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരവും വേദനാജനകവുമാണെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം. കൊച്ചിൻ മാസ് വൈൻ ആക്ട് പ്രകാരം ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിക്കായി നിർമിച്ച് ഉപയോഗിക്കുന്നത്.
ഇങ്ങനെ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ ദുർവ്യാഖ്യാനം ചെയ്ത് ദി വൈനറി റൂൾസിന്റെ പരിധിയിലാണെന്നു വരുത്തി തീർക്കാനുള്ള ഗൂഢശ്രമമാണ് ചിലർ നടത്തുന്നതെന്നും ആർച്ച് ബിഷപ് പ്രസ്താവനയിൽ പറഞ്ഞു.
നിലവിലുള്ള 250 ലിറ്ററിൽനിന്ന് 2500 ലിറ്ററായി വൈൻ ഉത്പാദനം വർധിപ്പിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണ് സംസ്ഥാന ജോയിന്റ് എക്സൈസ് കമ്മീഷണറേറ്റ് സമീപിച്ചിരിക്കുന്നത്. വൈദികരുടെ എണ്ണത്തിന് ആനുപാതികമായ വർധനയല്ല രൂപത ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയിൽ പറഞ്ഞിരിക്കുംപ്രകാരം വൈദികരുടെ എണ്ണത്തിലുണ്ടായ 77 ശതമാനം വർധനയ്ക്ക് ആനുപാതികമായ വർധന അല്ല മാസ് വൈൻ ഉപയോഗത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. വൈദികരുടെ എണ്ണത്തിലുണ്ടായ വർധന സഭയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളും കോണ്‍വെന്റുകളും ആശ്രമങ്ങളും ഉൾപ്പെടെയുള്ളവയ്ക്കുവേണ്ടിയാണ് വൈൻ ഉത്പാദന വർധനയ്ക്ക്് അനുമതി തേടിയത്. കൂടാതെ പൂന്തുറ, വിഴിഞ്ഞം, വലിയതുറ, മരിയനാട്, അഞ്ചുതെങ്ങ്, പുല്ലുവിള, തൂത്തൂർ വള്ളവിള തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസി ബാഹുല്യവും പരിഗണിക്കേണ്ടതുണ്ട്.
ഓരോ ഇടവകയിലും പതിനായിരത്തിലേറെ വിശ്വാസികളുണ്ട്. മേല്‍പ്പറഞ്ഞ ഇടവകകളിൽ മരണം, മരണാനന്തര കർമങ്ങൾ, വിവാഹം തുടങ്ങിയ കൂദാശകൾക്കായി ദിവസേന ഒന്നിലധികം ദിവ്യബലികൾ അർപ്പിക്കപ്പെടുന്നുണ്ട്. അതോടൊപ്പം തീർഥാടന കേന്ദ്രങ്ങളായ വെട്ടുകാട്, കിള്ളിപ്പാലം, വ്ളാത്താങ്കര തുടങ്ങിയ ദേവാലയങ്ങളിലും ദിവ്യബലികൾ ദിവസത്തിൽ പലതവണ ആവർത്തിക്കപ്പെടാറുണ്ട്.
ഇതനുസരിച്ച് തിരുവനന്തപുരം അതിരൂപതയ്ക്കും നെയ്യാറ്റിൻകര രൂപതയ്ക്കും കീഴിലുള്ള ഇടവകകളിൽ ക്രൈസ്തവ വിശ്വാസത്തിന് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തിൽ പതിന്മടങ്ങ് വർധന ഉണ്ടായിട്ടുണ്ടെന്ന കാര്യം പരിഗണിക്കേണ്ട തുണ്ട്. വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണ് മാസ് വൈനിന്റെ ഉപയോഗം വേണ്ടിവരുന്നത്. മുൻ കാലങ്ങളിൽ ദിവ്യബലിമധ്യേ തിരുവോസ്തിയോടൊപ്പം വിശ്വാസികൾക്ക് വൈൻ നല്‍കിയിരുന്നില്ല.
എന്നാൽ, ഇന്ന് പ്രത്യേകിച്ച് വിശേഷാവസരങ്ങളിൽ ദിവ്യബലിയുടെ അന്തസത്ത ഉൾക്കൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുന്ന എല്ലാവർക്കും തിരുവോസ്തി വൈനിൽ മുക്കി നല്‍കാറുണ്ട്. ഇതനുസരിച്ച് ഒരാൾക്ക് പരമാവധി ഒന്നോ രണ്ടോ തുള്ളി വൈൻ മാത്രമാണ് നല്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് ദിവ്യബലിയുടെ പൂർണതയ്ക്കുവേണ്ടിയാണ്. ഇക്കാരണങ്ങളാലാണ് സഭയിൽ ആരാധനയ്ക്കാനുപാതികമായി മാസ് വൈനിന്റെ ഉപയോഗം കൂടാൻ കാരണം.
യാഥാർഥ്യം ഇതായിരിക്കെ മദ്യ വ്യവസായത്തിന്റെ പേരിൽ മാസ് വൈൻ ഉപയോഗത്തെ ദുർവ്യാഖ്യാനം ചെയ്ത് മദ്യനിരോധനത്തിനുവേണ്ടി വാദിക്കുന്ന ക്രൈസ്തവ സഭയെ അപ്പാടെ അവഹേളിക്കാനും അടച്ചാക്ഷേപിക്കാനും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിൽ കൈകടത്താനുമുള്ള ചിലരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശമങ്ങൾ അപലപനീയവും പ്രതിക്ഷേധാർഹവുമാണെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
