India - 2025
ദൈവദാസി മദര്‍പേത്രയുടെ 41-ാം ചരമവാര്‍ഷികാചരണം നടന്നു
സ്വന്തം ലേഖകന്‍ 16-06-2017 - Friday
തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭ സ്ഥാപക ദൈവദാസി മദര്‍പേത്രയുടെ 41-ാം ചരമവാര്‍ഷികാചരണം നടന്നു. സ്‌നേഹനികേതന്‍ കോണ്‍വെന്റ് ചാപ്പലില്‍ നടന്ന അനുസ്മരണ ബലിയ്ക്കു കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു.
യേശുവിന്റെ അമാനുഷിക പ്രചോദനം ഉള്‍ക്കൊണ്ട മദര്‍പേത്രയുടെ ധന്യസ്മരണകള്‍ നമ്മുടെ മനസ്സില്‍ കൂടുതല്‍ സ്‌നേഹവും കരുത്തും നിറയ്ക്കുമെന്ന് ബിഷപ്പ് പറഞ്ഞു. ദൈവദാസി മദര്‍പേത്രയെ അള്‍ത്താര വണക്കത്തിലേക്ക് ഉയര്‍ത്തുന്ന കാലത്തിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മദറിന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വൈദികരും സിസ്റ്റര്‍മാരുമുള്‍പ്പെടെ ധാരാളംപേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ദീനസേവനസഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഹിസ്റ്റോറിക്കല്‍ മ്യൂസിയവും മദര്‍പേത്രയുടെ സ്മൃതിനിലയവും മാതൃമഹാവൃക്ഷ ശില്പവും ബിഷപ്പ് ആശീര്‍വദിച്ചു. ദീനസേവനസഭയുടെ നാല്പത്തിയെട്ട് വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്നതാണ് മ്യൂസിയം. പ്രദര്‍ശനവസ്തുക്കളും ചരിത്രരേഖകളുമാണ് സ്മൃതിമന്ദിരത്തിലും ചരിത്രമ്യൂസിയത്തിലുമായി സജ്ജീകരിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ദീനസേവന സഭയ്ക്ക് 90 ശാഖകൾ ഉണ്ട്. 1976-ൽ മാനന്തേരിയില്‍ വെച്ചാണ് മദർ മരണമടഞ്ഞത്. 2009 ജൂൺ 14-നാണ് മദര്‍ പേത്രയെ ദൈവദാസിയായി പ്രഖ്യാപിച്ചത്.
