India - 2025

സീറോ മലബാര്‍ സഭയുടെ ആരാധനപൈതൃകം കാത്തുസൂക്ഷിക്കണം: മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 25-02-2018 - Sunday

ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ ആരാധനാപൈതൃകവും ദൈവശാസ്ത്രവും ഭരണക്രമവും തനിമയില്‍ സൂക്ഷിക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ മാര്‍ അപ്രേം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍, സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച അജപാലന അധികാരം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിന്നു.

ഭാരതത്തില്‍ മുഴുവന്‍ സീറോ മലബാര്‍ സഭയ്ക്ക് മാര്‍പാപ്പ അജപാലനാവകാശം പുനഃസ്ഥാപിച്ചുനല്‍കിയത് സഭാചരിത്രത്തിലെ നിര്‍ണായക സംഭവമാണെന്നു അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖസന്ദേശം നല്‍കി. ഷംഷാബാദ്' രൂപതാധ്യക്ഷന്‍ മാര്‍. റാഫേല്‍ തട്ടില്‍, മല്പാന്‍ റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ.ഫാ.ജോസഫ് കടുപ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അജപാലനപ്രവര്‍ത്തന രംഗത്തും സുവിശേഷ പ്രഘോഷണരംഗത്തും ഷംഷാബാദ് രൂപതയും ചങ്ങനാശ്ശേരി രൂപതയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ജോജി ചിറയില്‍, ഡോ.സി. അമല, റവ.ഡോ.ഫ്രാന്‍സിസ് ഇലവുത്തങ്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന സമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ദിശാബോധവും നിസ്തുലസംഭാവനകളും നല്‍കിയ മാര്‍. ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത, മല്പാന്‍ റവ. ഫാ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എന്നിവരെ ചങ്ങനാശേരി അതിരൂപത ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമാപന സന്ദേശം നല്‍കി.


Related Articles »