India - 2025
വിശാഖപട്ടണത്തിന്റെ പ്രഥമ ആർച്ച് ബിഷപ്പ് ദിവംഗതനായി
സ്വന്തം ലേഖകന്‍ 27-02-2018 - Tuesday
വിശാഖപട്ടണം: വിശാഖപട്ടണത്തിന്റെ പ്രഥമ ആർച്ച് ബിഷപ്പ് കഗിതപു മരിയാദാസ് എം.എസ്.എഫ്.എസ് നിര്യാതനായി. 81 വയസ്സായിരിന്നു. രണ്ടുമാസമായി സെന്റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചകഴിഞ്ഞു വിടവാങ്ങുകയായിരിന്നു. 1936 സെപ്തംബർ 7 ന് വിശാഖപട്ടണം രൂപതയിലെ ഗ്നാനപുരത്തു ജനിച്ച അദ്ദേഹം എം.എസ്.എഫ്.എസ് സഭയില്‍ അംഗമായി. 1961 ജൂൺ 10 ന് തിരുപട്ടം സ്വീകരിച്ചു. 1974 ഡിസംബർ 19 ന് പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ ഗുണ്ടൂരിലെ നാലാമത്തെ ബിഷപ്പായി നിയമിച്ചു. 1982 സെപ്റ്റംബർ 10-ന് വിശാഖപട്ടണത്തിന്റെ ബിഷപ്പായി നിയമിതനായി.
2001 ഒക്ടോബർ 16-ന് അദ്ദേഹം വിശാഖപട്ടണം അതിരൂപതയുടെ ആർച്ചു ബിഷപ്പായി ഉയർത്തപ്പെട്ടു. രൂപതാധ്യക്ഷനായി ഉയർത്തപ്പെടുന്നതിനു മുൻപ് അദ്ദേഹം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ പ്രൊഫസറായി സേവനം ചെയ്തിരുന്നു. അതിരൂപതയിലെ ശുശ്രൂഷയിൽ നിന്ന് വിരമിക്കല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് 2012-ലാണ് ബനഡിക്ട് പതിനാറാമൻ പാപ്പാക്കു കൈമാറിയത്. തുടര്‍ന്നു ജൂബിലി ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്നു. 40 വർഷത്തോളമാണ് അദ്ദേഹം മെത്രാനായി സേവനം ചെയ്തത്. മൃതസംസ്കാരം നാളെ (ഫെബ്രുവരി 28) വിശാഖപട്ടണത്തെ ഗ്നാനപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടക്കും.
