India - 2025

സഭയുടെ മഹത്വം സംരക്ഷിക്കാന്‍ തെറ്റുകള്‍ തിരുത്തണം: ആര്‍ച്ച് ബിഷപ്പ് സുസപാക്യം

സ്വന്തം ലേഖകന്‍ 06-04-2018 - Friday

ഇടുക്കി: സഭയില്‍ ശിക്ഷണ നടപടി സ്വീകരിക്കാന്‍ വൈകുമ്പോള്‍ ദുര്‍മാര്‍ഗങ്ങള്‍ കടന്നുകൂടുമെന്നും സഭയുടെ മഹത്വവും വ്യക്തികളുടെ സല്‍പേരും സംരക്ഷിക്കാന്‍ തെറ്റുകള്‍ തിരുത്തണമെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സുസപാക്യം. ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രാര്‍ത്ഥനയും പ്രായശ്ചിത്തത്തിനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌നേഹത്തിനായി ബലിയര്‍പ്പിക്കുന്ന വൈദികര്‍ക്കു കടുത്ത സംഘര്‍ഷം അനുഭവിക്കേണ്ടി വരുന്നുണ്ട്. തന്നെ ഭരമേല്‍പ്പിച്ച വലിയ ഇടയനു വേണ്ടി സഹിക്കേണ്ടിവരും. നല്ലയിടന്റെ ചിത്രമാണിത്. ആടുകള്‍ മേയുകയും നീരുറവകളില്‍നിന്നു പാനം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ചെന്നായ്ക്കളുടെ ക്രൂരത അനുഭവിക്കേണ്ടിവരുന്നുണ്ട്. യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു സഹിക്കേണ്ടി വരും. നല്ലിടയന്റെ ചിത്രം സുവിശേഷത്തില്‍ തെളിഞ്ഞു വരുന്നു. തിക്താനുഭവത്തിലൂടെ കടന്നു പോകുന്ന ദൈവത്തിന്റെ അഭിഷിക്തരുണ്ട്. യേശുവിനെ അനുഗമിക്കാന്‍ രണ്ട് വഴികളില്ല. ശിഷ്യനു ഗുരുവിനെക്കാള്‍ വ്യത്യസ്തമായ വഴികളില്ല.

പീഡനങ്ങളും തിക്താനുഭവങ്ങളും ശിഷ്യനും ഏറ്റുവാങ്ങണം. പച്ചമരത്തോട് ഇതാണ് ചെയ്യുന്നതെങ്കില്‍ ഉണക്കമരത്തോടു എന്തും ചെയ്യാം. ഗുരു എപ്പോഴും എതിരാളികളുടെ പീഡനത്തിലൂടെയും പരിഹാസത്തിലൂടെയും കടന്നുപോകുന്നുണ്ട്. എന്നാല്‍, ഒരു തലമുടിയിഴ പോലും പറിച്ചു കളയാന്‍ ഇവര്‍ക്കു കഴിയില്ല. കൂടെ എപ്പോഴും സംരക്ഷകനായി യേശുവുണ്ടെന്നു അറിയണം. ക്രിസ്തുവിന്റെവഴി തെരഞ്ഞെടുക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് ഇതെല്ലാം മനസിലാകില്ല. സ്‌നേഹത്തില്‍ ഉണ്ടായിരിക്കേണ്ട ത്യാഗമാണ് മാര്‍ നെല്ലിക്കുന്നേല്‍ 'സ്‌നേഹം സത്യത്തിലും പ്രവൃത്തിയിലും' എന്ന ആപ്തവാക്യം അര്‍ഥമാക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.


Related Articles »