India - 2025

അച്ചാറില്‍ വിരിഞ്ഞ ദേവാലയം; പെരുവന്താനം ഗ്രാമത്തിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍

സ്വന്തം ലേഖകന്‍ 09-04-2018 - Monday

മുണ്ടക്കയം: അച്ചാര്‍ തയാറാക്കി വിറ്റു സ്വരൂപിച്ച പണംകൊണ്ടു നിര്‍മ്മിച്ച പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവക പള്ളി കൂദാശ ചെയ്തപ്പോള്‍ പെരുവന്താനം ഗ്രാമത്തിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍. സാമ്പത്തിക പ്രതിസന്ധികളുടെ നടുവില്‍ അച്ചാറുണ്ടാക്കിയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുന്നി വിറ്റും ഒരു കോടി രൂപ സ്വരൂപിച്ചു ദേവാലയം പൂര്‍ത്തിയാക്കിയ ദേവാലയ അംഗങ്ങള്‍ക്ക് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് അഭിനന്ദനങ്ങളും ആശംസകളും പ്രവഹിക്കുകയാണ്. ഇന്നലെ ഇടവകയുടെ ആശീര്‍വാദ കര്‍മത്തില്‍ പങ്കുചേരാന്‍ നാനാജാതി മതസ്ഥരായ ആയിരങ്ങളൊഴുകിയെത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും ചേര്‍ന്നാണ് ഇടവക ദേവാലയം കൂദാശ ചെയ്തത്.

വികാരി ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തില്‍ 114 കുടുംബങ്ങളിലെ 400 വിശ്വാസികള്‍ കൂട്ടായി രാപകല്‍ നടത്തിയ യജ്ഞത്തിലൂടെ ദേവാലയം പൂര്‍ത്തിയാക്കിയത് ഭാരത സഭാചരിത്രത്തിലെ തന്നെ അവിസ്മരണീയമായ സംഭവമാണെന്നു മാര്‍ മാത്യു അറയ്ക്കല്‍ ചൂണ്ടിക്കാട്ടി. ഇല്ലായ്മകളെ തരണം ചെയ്തു നയാപൈസ ബാധ്യതയില്ലാതെ നേട്ടം കൈവരിച്ച അമലഗിരി ഇടവക സഭയ്ക്കു മാതൃകയാണെന്നു മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അച്ചാറുണ്ടാക്കി വിറ്റതിനെ അനുസ്മരിച്ച് ചക്ക, വെളുത്തുള്ളി, മാങ്ങ, ജാതിക്ക തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍കൊണ്ട് മനോഹരമായ കമാനങ്ങള്‍ തീര്‍ത്തും ദേവാലയ വെഞ്ചരിപ്പിനു പുതുമയും ഇവര്‍ സമ്മാനിച്ചിരുന്നു.


Related Articles »