India - 2025

കാസര്‍ഗോഡ് സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത് കൂടോത്ര ശ്രമം

സ്വന്തം ലേഖകന്‍ 18-04-2018 - Wednesday

ബദിയഡുക്ക: കാസര്‍ഗോഡ് ഉക്കിനടുക്ക സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ സെമിത്തേരിയില്‍ കുരിശുകള്‍ തകര്‍ത്തു കൂടോത്രശ്രമം. കഴിഞ്ഞ ദിവസം വിശ്വാസികള്‍ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. കബറിടങ്ങളിലെ കുരിശ് ഇളക്കി മാറ്റി കുടോത്രം നടത്തിയ രീതിയിലാണ് കാണപ്പെട്ടത്. മൂന്ന് കല്ലറകളുടെ കുരിശാണ് പൊളിച്ചത്. കുരിശ് പൊളിച്ചതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തുതന്നെ പകുതി മൂടിയ നിലയില്‍ വെള്ളരിക്ക, ഇളനീര് എന്നിവയും കണ്ടെത്തി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ മുട്ടയും. കളം വരച്ച് എഴുതിയത് ഏതു ഭാഷയിലാണെന്ന് മനസ്സിലാക്കാനായിട്ടില്ല. ഉറുദുവാണെന്ന് സംശയിക്കുന്നു.

പള്ളിവികാരി ഫാ. സ്റ്റാനിന്‍ ഡിസൂസ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസെത്തി പരിശോധിച്ചശേഷം കൂടോത്രസാധനങ്ങള്‍ ഒഴിവാക്കി. മംഗലാപുരം രൂപതയ്ക്കു കീഴിലുള്ളതാണ് ദേവാലയവും സെമിത്തേരിയും. 75 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയില്‍ ഇതുപോലൊരു സംഭവം ആദ്യമായാണെന്ന് സമീപവാസികള്‍ പറഞ്ഞു. പൈശാചികശക്തികളെ ഭക്ഷണ സാധനങ്ങളിലോ മറ്റേതെങ്കിലും വസ്തുവിലോ ആവാഹിച്ച് ഉപദ്രവമുണ്ടാക്കാന്‍ പറ്റുമെന്ന അന്ധവിശ്വാസമാണ് കൂടോത്രത്തിനു പിന്നില്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടെന്നാണ് പറയുന്നത്.


Related Articles »