India - 2025
ബിഷപ്പ് അഡോള്‍ഫ് മെഡിലിക്കോട്ടിന്റെ ചരമശതാബ്ദി ഇന്ന്
സ്വന്തം ലേഖകന്‍ 04-05-2018 - Friday
തൃശൂർ: 1887ൽ സ്ഥാപിതമായ തൃശൂർ വികാരിയാത്തിന്റെ സ്ഥാപക പിതാവ് ബിഷപ്പ് അഡോള്‍ഫ് മെഡിലിക്കോട്ടിന്റെ ചരമശതാബ്ദി ഇന്ന്. ഇന്നലെ ഫാമിലി അപ്പസ് തൊലെറ്റ് സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം മാര്‍ ജെയിംസ് അത്തിക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. തൃശൂരിന്റെ വിദ്യാഭ്യാസ വിപ്ലവത്തിനും സാംസ്കാരിക മാറ്റത്തിനും നാന്ദികുറിച്ച വ്യക്തിത്വത്തിനുടമയാണു മെഡ്ലിക്കോട്ട് പിതാവെന്ന് അനുസ്മരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. മാര്‍ അഡോള്‍ഫ് മെഡ്ലിക്കോട്ടിലൂടെ കേരള സഭയ്ക്കു ലഭിച്ച നന്മകളെ ചൂണ്ടിക്കാട്ടി റവ.ഡോ. ഡെമിന് തറയില്‍ സന്ദേശം നല്കി.
1887 ലാണ് ബിഷപ്പ് അഡോള്‍ഫ് മെഡിലിക്കോട്ട് തൃശൂരില്‍ മെത്രാനായി എത്തിയത്. ആദ്യദിവസങ്ങളില്‍ എല്‍ത്തുരുത്ത് കൊവേന്തയിലായിരുന്നു താമസം. പിന്നീട് ഇന്നത്തെ ലത്തീന്‍ പള്ളിയുടെ പുറകിലെ വീട് വാടകയ്ക്കെടുത്ത് തൃശൂരില്‍ താമസമാക്കി. അവിടെനിന്ന് ആരംഭിച്ചതാണ് തൃശൂര്‍ വികാരിയത്തിന്റെ വളര്‍ച്ച. ആലുവ പുഴയുടെ വടക്കുള്ള പ്രദേശങ്ങള്‍ തൃശൂര്‍ വികാരിയത്തിന്റെ അധികാര പരിധിയിലായിരുന്നു.
ഇല്ലായ്മയില്‍നിന്ന് ജാതിമതഭേദമെന്യേ ജനങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊണ്ട് അനേകം പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിച്ചു. വിശ്വാസികളുടെ ഓരോ ഭവനത്തിലും ഭക്ഷണത്തിനായി എടുക്കുന്ന അരിയില്‍നിന്ന് ഒരുപിടി മാറ്റി പ്രത്യേകം ശേഖരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇങ്ങനെയുള്ള പിടിയരി പള്ളിയില്‍ ശേഖരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള പണം സമാഹരിച്ചത്.
ഫാ. ജോണ്‍ മേനാച്ചേരിയെ 1896 മാര്‍ച്ച് 28 ന് മാര്‍പാപ്പ തൃശൂരിന്റെ തദ്ദേശീയ മെത്രാനായി നിയമിച്ചതുവരെ ഒന്‍പതു വര്‍ഷത്തോളം ഡോ. മെഡ്ലിക്കോട്ട് മെത്രാനായി തുടര്‍ന്നു. 1917 വരെ കല്‍ക്കട്ടയില്‍ വിശ്രമജീവിതം നയിച്ച അദ്ദേഹം 1917 ല്‍ ബാംഗ്ലൂരിലെ സെന്റ് മര്‍ത്ത ഹോസ്പിറ്റലിലേക്കു താമസം മാറ്റി. 1918 മേയ് നാലിന് അഡോള്‍ഫ് പിതാവ് നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു.
