News - 2026

തയാർ

സ്വന്തം ലേഖകൻ 26-06-2019 - Wednesday

പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളി കത്തോലിക്കാ പുരോഹിതനെ ഭോപ്പാല്‍ കോടതി വെറുതെ വിട്ടു : പുരോഹിതര്‍ക്കെതിരായ വ്യാജപരാതികള്‍ ആശങ്കാജനകം. ഭോപ്പാല്‍ - ഭോപ്പാല്‍ അതിരൂപതയിലെ ഫാ. ജോര്‍ജ്ജ് ജേക്കബ് എന്ന 52 കാരനായ മലയാളി കത്തോലിക്കാ പുരോഹിതനെയാണ് തെളിവുകളുടെ അഭാവത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 21-ന് ഭോപ്പാല്‍ വിചാരണ കോടതി വെറുതെ വിട്ടത്. ജോലി വാഗ്ദാനം ചെയ്ത് പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തി എന്ന മധ്യവയസ്കയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്‌ 11-നായിരുന്നു ഫാ. ജോര്‍ജ്ജ് ജേക്കബിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, സാക്ഷിമൊഴികളും, മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി. സംഭവം നടന്ന സമയത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുവാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതും കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ട്. ഫാ. ജോര്‍ജ് ജേക്കബിന് ലൈംഗികശേഷിയില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാസത്തില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരായി ഒപ്പിട്ടുകൊള്ളാം എന്ന ഉപാധിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 20-ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഫാ. ജേക്കബ് ജോര്‍ജ്ജിനെ വെറുതെ വിട്ട കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തിട്ടുണ്ട്. ഫാ. ജേക്കബ് ജോര്‍ജ്ജിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പാള്‍ അല്ലാതിരുന്ന ഫാ. ജേക്കബ് താന്‍ പ്രിന്‍സിപ്പാളായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. അവിവാഹിതയായ ഹിന്ദു സ്ത്രീ എന്ന നിലയില്‍ പരാതിക്കാരി ആള്‍മാറാട്ടം നടത്തിയതായും സഭാ നേതൃത്വം ആരോപിക്കുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വിവാഹിതയായ മുസ്ലീം യുവതിയാണെന്ന് വ്യക്തമായിരുന്നു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമാണ് ഈ വ്യാജപരാതിയുടെ പിന്നിലെന്നും ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സ്ത്രീ തന്റെ മുറിയിലേയ്ക്ക് വന്നത് എന്ന് ഫാ. ജേക്കബ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ജേക്കബിന് അവരെ പുറത്താക്കേണ്ടി വന്നു. എന്നാല്‍ ശാരീരകമായ ഉപദ്രവമുണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപവര്‍ഷങ്ങളില്‍ നിരവധി ലൈംഗിക പീഡന കേസുകളാണ് മധ്യപ്രദേശിലെ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. ദേവാസ് ജില്ലയിലെ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഫാ.വിക്ടര്‍ മുന്ദാര്‍ഗി 2018 ഫെബ്രുവരിയിലാണ് കുറ്റക്കാരനല്ലെന്ന് കണ്ട് പുറത്തുവിട്ടത്. പുറത്തുവന്നത്. 2017 സെപ്റ്റംബറില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഫാ. സെബാസ്റ്റ്യന്‍ പന്തല്ലുപറമ്പിലിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സിസിടിവി ഫൂട്ടേജില്‍ നിന്നും, പുരോഹിതനെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 56കാരനായ ഫാ. ലിയോ ഡിസൂസയെ അറസ്റ്റ് ചെയ്തത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിലാണ്. പിന്നീട് അദ്ദേഹത്തെ വെറുതെ വിടുകയാണ് ഉണ്ടായത്. കത്തോലിക്കാ പുരോഹിതര്‍ക്കെതിരെയുള്ള ഈ വ്യാജആരോപണങ്ങളുടെ പിന്നില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടികളുടെ ക്രൈസ്തവവിരുദ്ധതയാണെന്ന ആരോപണം ശക്തമാണ്.


Related Articles »