News - 2025
ചൈനയില്‍ ദേവാലയം ഇടിച്ചു തകർത്ത് ക്രൈസ്തവ സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടി; വൈദികനെ കാണ്മാനില്ല.
സ്വന്തം ലേഖകന്‍ 20-04-2016 - Wednesday
സുമാടിയന്‍: പ്രാദേശിക ചൈനീസ് സർക്കാരിന്റെ പിൻബലത്തോടെ ബുൾഡോസർ ഉപയോഗിച്ച് ദേവാലയം നശിപ്പിക്കാന്‍ ശ്രമിച്ചതിനെ ചെറുത്ത പാസ്റ്ററെയും ഭാര്യയേയും കുഴിയിലേക്ക് തട്ടിയിട്ട് മൂടി. പാസ്റ്റർക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ശ്വാസം ലഭിക്കാത്തതിനെ തുടര്‍ന്ന് തത്ക്ഷണം മരിക്കുകയായിരിന്നു.
ഫ്ലാറ്റുകളുടെ നിർമ്മാണത്തിനായി സ്ഥലത്തെ പ്രമുഖ കെട്ടിട നിർമ്മാണ കമ്പനി, ബെയ്റ്റോ ദേവാലയം ഇരിക്കുന്ന സ്ഥലമുൾപ്പടെയുള്ള ഭൂമി വാങ്ങാൻ താൽപ്പര്യപ്പെട്ടിരിന്നു. അവരുടെ ഈ ആവശ്യത്തെ അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരിന്നു ബുൾഡോസറുകളുമായി സംഘം എത്തിയത്. ഈ ശ്രമത്തിന് എതിരുനിന്ന പാസ്റ്ററെയും ഭാര്യയെയും ജീവനോടെ കുഴിച്ചുമൂടാനാണ് സംഘത്തലവൻ ആജ്ഞ കൊടുത്തത്.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിലെ ക്രൈസ്തവരുടെ സ്ഥിതി ഗതികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ചൈന എയ്ഡ് എന്ന സ്ഥാപനമാണ് ഏപ്രിൽ 14-ാം തിയതി നടന്ന ഈ കൊലപാതക വിവരം ലോകത്തെ അറിയിച്ചത്.
ഇതിനിടെ ഹെബി പ്രദേശത്തെ വൈദികനായ യാങ് ജിയന്‍വെയിയെ കാണാനില്ല എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നു. അന്‍സുവാഗ് വില്ലേജില്‍ ഭൂഗര്‍ഭ അറയില്‍ രഹസ്യമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരിന്ന ഫാ.യാങ് ജിയന്‍വെയിയെ ഏപ്രില്‍ 15 മുതല്‍ കാണാനില്ലയെന്ന വാര്‍ത്ത ഏഷ്യ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ട് സംഭവങ്ങളും നടന്നത് അടുത്തടുത്ത പ്രദേശങ്ങളിലാണ്.
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പോലീസ് മൌനം പാലിക്കുകയാണെന്ന് സ്ഥലത്തെ ക്രൈസ്തവര്‍ പറഞ്ഞു. ഷിയാംങ്ങ് പ്രവിശ്യയിൽ ഇതിനകം 1700 കുരിശുകൾ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. പല പ്രവിശ്യകളിലായി നിരവധി ദേവാലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.
