News - 2025

cc

സ്വന്തം ലേഖകന്‍ 29-01-2020 - Wednesday

ആഫ്രിക്കയില്‍ വിശ്വാസ വിപ്ലവം: ടാന്‍സാനിയയില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 230 പേര്‍ മാമ്മോദീസ സ്വീകരിച്ചു

മൊറോഗോരോ: ആഭ്യന്തരകലഹങ്ങളെയും തീവ്രവാദത്തെയും തുടര്‍ന്നു സംഘര്‍ഷഭരിതമായ സാഹചര്യത്തിനിടയിലും ആഫ്രിക്കയില്‍ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുള്ള വിശ്വാസ വിപ്ലവം തുടരുന്നു. ജനുവരി 26ന് കിഴക്കന്‍ ടാന്‍സാനിയയിലെ മൊറോഗോറോ നഗരത്തിലെ തദ്ദേശീയരായ 230 പേര്‍ കൂട്ടത്തോടെ മാമ്മോദീസ സ്വീകരിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചതാണ് ഒടുവിലത്തെ സംഭവം. വിശുദ്ധരായ അര്‍സീനിയോസിന്റേയും, പൈസിയോസിന്റേയും നാമധേയത്തിലുള്ള ദേവാലയത്തില്‍ വെച്ച് ഇറിനോപോളിസിലെ മെട്രോപ്പോളിറ്റനായ ദിമിത്രിയോസ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

പുതുതായി മാമ്മോദീസ മുങ്ങിയവരില്‍ നിരവധി പേര്‍ മുന്‍പ് ഇസ്ലാം മതത്തില്‍ വിശ്വസിച്ചിരുന്നവരാണ്. റോഡ്‌സിലെ താരി ആശ്രമത്തില്‍ സന്യാസിയായ തദേവൂസിന്റെ നേതൃത്വത്തില്‍ മതബോധനവും, പൂര്‍ണ്ണമായ തയ്യാറെടുപ്പുകളും നടത്തിയതിന് ശേഷമാണ് ഇവര്‍ മാമ്മോദീസ സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. പുതുതായി മാമ്മോദീസ സ്വീകരിച്ച ചിലരുടെ വിവാഹവും അന്നേ ദിവസം തന്നെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ടാന്‍സാനിയായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്.