News - 2025

മേയ്-24: ചൈനയ്ക്കു വേണ്ടി ആഗോള കത്തോലിക്ക സഭ പ്രാര്‍ത്ഥിക്കേണ്ട ദിനം

സ്വന്തം ലേഖകന്‍ 20-05-2016 - Friday

ബെയ്ജിംഗ്: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ചൈനയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ദിനമാണ് മേയ് 24. മുന്‍ മാര്‍പാപ്പ ബനഡിക്ടറ്റ് പതിനാറാമനാണ് അന്നേ ദിവസം ചൈനയില്‍ സഭ വളരുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നു നേരത്തെ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ പ്രാദേശിക സഭകളും ഒരുമിച്ച് ഒരേ പോലെ ഈ ദിനം ഇതിനായി മാറ്റി വയ്ക്കണം. ചൈനയിലെ ദേവാലയങ്ങള്‍ക്കു വേണ്ടിയും, പുരോഹിതര്‍, ബിഷപ്പുമാര്‍, വിശ്വാസികള്‍ എന്നിവരേയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണം. ദൈവമാതാവായ കന്യക മറിയത്തോടു മധ്യസ്ഥത അണച്ചുകൊണ്ടാണു പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.

പ്രാര്‍ത്ഥന ഇങ്ങനെയാണ്....എത്രയും ദയയുള്ള മാതാവേ. ദൈവകുമാരന്റെ അമ്മേ...ക്രൈസ്തവരുടെ സഹായകേന്ദ്രമേ...ചൈനയിലെ മുഴുവന്‍ സഭയും അവിടുത്തെ കാരുണ്യത്തിനായി ആഗ്രഹിക്കുന്നു...അവര്‍ ഒരിക്കലും പരാജിതരാകാതെയിരിക്കട്ടെ...ഭയം അവരെ വിട്ടുമാറട്ടെ...അവര്‍ ലോകത്തോടു ക്രിസ്തുയേശുവിനെ കുറിച്ച് പറയട്ടെ...ദൈവകുമാരനെ എടുത്തിരിക്കുന്ന അവിടുത്തെ രൂപത്തിലേക്കു ഞങ്ങള്‍ നോക്കി നില്‍ക്കുന്നു...സ്‌നേഹമായി ലോകത്തെ നോക്കുന്ന അവിടുത്തെ കരുണ ഞങ്ങളിലേക്കു വര്‍ഷിക്കേണമേ...ചൈനയുടെ അമ്മേ....ഏഷ്യയുടെ മുഴുവന്‍ അമ്മേ...ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും പ്രാര്‍ത്ഥിക്കേണമേ....

ചൈനയും വത്തിക്കാനുമായുള്ള ബന്ധം മുമ്പുള്ളതിലും ഏറെ മികച്ചതായി തീര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ ചൈനയ്ക്കു പുതിയ ബിഷപ്പിനെ ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ വത്തിക്കാനിലും ചൈനയിലും പുരോഗമിക്കുകയാണ്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ദൈവവവിശ്വാസം ആദ്യകാലങ്ങളില്‍ അനുവദിച്ചു നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. അടുത്തിടെ ഒറ്റക്കുട്ടി മാത്രമേ പാടുള്ളുവെന്ന നയം ചൈന തിരുത്തിയിരുന്നു.


Related Articles »