India - 2025

ജനപ്രതിനിധികള്‍ നന്മയുടെ മാതൃകകളാവണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

അമല്‍ സാബു 13-06-2016 - Monday

കൊച്ചി: കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹത്തിനു നന്മയും സേവനവും സമ്മാനിക്കുന്നവരാവണം ജനപ്രതിനിധികളെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗവും എംഎല്‍എമാര്‍ക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിറഞ്ഞ സംതൃപ്തിയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി ജനസേവനം ചെയ്യാന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കണം. സമൂഹത്തില്‍ കാരുണ്യവും കൈത്താങ്ങും അര്‍ഹിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാന്‍ നേതാക്കള്‍ പരിശ്രമിക്കേണ്ടതുണ്ട്. തിരസ്‌കരിക്കപ്പെടുന്നവരിലുള്ള ശുശ്രൂഷകള്‍ സജീവമാകണം. അവഗണിക്കവരെ അടുത്തേക്കു ചേര്‍ത്തുപിടിച്ച സന്യാസിനിയാണു വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസ. ജീവിതം സന്ദേശവും സന്ദേശം സാക്ഷ്യവുമാകണം. സാക്ഷ്യത്തിന്റെ ഭാവത്തിനാണു കാലം കൂടുതല്‍ വില കല്പിക്കുന്നത്. പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരുമാകണം. പങ്കാളിത്ത സ്വഭാവം വര്‍ധിപ്പിച്ചു കൂട്ടായ്മയോടെ സഭയുടെയും രാജ്യത്തിന്റെയും പുരോഗതിയില്‍ കൈകോര്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ജോയിന്റ് സെക്രട്ടറി റെന്നി ജോസ്, നിര്‍വാഹക സമിതി അംഗങ്ങളായ ആന്റണി പട്ടശേരി, ഷാഗിന്‍ കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എമാരായ പി.ടി. തോമസ്, റോജി എം.ജോണ്‍, ഹൈബി ഈഡന്‍, ബി.ഡി. ദേവസി, കെ.ജെ. മാക്‌സി എന്നിവരെ മേജര്‍ ആര്‍ച്ച്ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു.

സമൂഹത്തിന്റെ പുരോഗതിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയും കത്തോലിക്കാസഭയും ചെയ്തുവരുന്ന സേവനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു എംഎല്‍എമാര്‍ പറഞ്ഞു. ക്രൈസ്തവസാക്ഷ്യം വ്യക്തി, കുടുംബ, സമൂഹ ജീവിതത്തില്‍ എന്ന വിഷയം അതിരൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. ജോയ്‌സ് കൈതക്കോട്ടില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, പ്രഫ. തൊമ്മച്ചന്‍ സേവ്യര്‍, മിനി പോള്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മതബോധന കമ്മീഷന്‍ കണ്‍വീനര്‍ ബോബി പോള്‍ മോഡറേറ്ററായി.

വിവിധ മേഖലകളില്‍ മികവു തെളിയിച്ച സിസ്റ്റര്‍ ജിസ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ദേവസിക്കുട്ടി പുതുശേരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കിടങ്ങൂര്‍ കര്‍ത്താവിന്റെ ബൈബിള്‍ സ്തുതികള്‍ എന്ന ഗ്രന്ഥം കര്‍ദിനാള്‍ പ്രകാശനം ചെയ്തു. പൊതുചര്‍ച്ച വിദ്യാഭ്യാസ കമ്മീഷന്‍ കണ്‍വീനര്‍ എസ്.ഡി. ജോസ് നയിച്ചു. അതിരൂപത വൈസ് ചാന്‍സലര്‍ റവ.ഡോ. ജോര്‍ജ് കളപ്പുരയ്ക്കല്‍, അങ്കമാലി ഫൊറോന വികാരി റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, കമ്മീഷന്‍ കണ്‍വീനര്‍മാരായ ആന്റണി പാലിമറ്റം, സാബു ജോസ്, സെമിച്ചന്‍ ജോസഫ്, സിസ്റ്റര്‍ ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.