India - 2025

തടവറയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനവുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 15-08-2016 - Monday

കാക്കനാട്: തടവറക്കാരുടെ മധ്യസ്ഥനായ വിശുദ്ധ മാക്സിമില്യണ്‍ കോള്‍ബെയുടെ തിരുനാള്‍ ദിനമായ ഇന്നലെ ജീസസ് ഫ്രെട്ടേണിറ്റി പ്രവര്‍ത്തകരോടൊപ്പം മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കാക്കനാട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചു. തടവറയുടെ ഇരുളിലേക്കു സ്നേഹത്തിന്‍റെ പ്രകാശവും പ്രത്യാശയുടെ സന്ദേശവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കടന്നുവന്നപ്പോള്‍ അന്തേവാസികള്‍ക്കു അത് സന്തോഷത്തിന്റെ നിമിഷങ്ങളായി മാറി. ജയില്‍ സൂപ്രണ്ട് അനില്‍ കുമാറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കര്‍ദിനാളിനെ സ്വീകരിച്ചത്.

തടവറയില്‍ വര്‍ഷങ്ങളായി കഴിയുന്നവരോട് സൗഹൃദവും വിശേഷങ്ങളും പങ്കുവയ്ക്കാനും പ്രാര്‍ഥിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. ജയില്‍ കവാടത്തിലെ ഷെയര്‍ മീല്‍സ് പദ്ധതിയിലെ ഏതാനും കൂപ്പണുകള്‍ വാങ്ങി മറ്റുള്ളവര്‍ക്കായി ഭിത്തിയില്‍ പതിക്കുകയും ചെയ്തു.

ഇപ്പോള്‍ തടവറകളില്‍ മനുഷ്യാവകാശങ്ങള്‍ മാനിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ജയിലുകളില്‍ പഴയകാലത്തേപോലുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്നേഹവും ഐക്യവും സൗഹാര്‍ദവും ചോര്‍ന്നു പോകരുതെന്നും ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു തമ്മില്‍ കലഹിക്കരുതെന്നും അന്തേവാസികളെ അദ്ദേഹം ഉപദേശിച്ചു. കോടതിവിധി പ്രകാരമുള്ള നടപടി തീര്‍ന്നു പുറത്തിറങ്ങിയാല്‍ നല്ലവരായി സമൂഹത്തോടൊപ്പം ജീവിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അന്തേവാസികളോടൊപ്പം ഭക്ഷണവും കഴിച്ചാണു കര്‍ദിനാള്‍ മടങ്ങിയത്. ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തടവുകാര്‍ കഴിക്കുന്ന ഭക്ഷണം പങ്കിടുന്നതിനെ കര്‍ദിനാള്‍ പ്രത്യേകം പ്രശംസിച്ചു. മാര്‍ ആലഞ്ചേരി എത്തുന്നതിനു മുമ്പ് ഫാ.സെബാസ്റ്റ്യന്‍ തേയ്ക്കാനത്തിന്‍റെ നേതൃത്വത്തില്‍ വൈദിക വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ജയിലില്‍ നടത്തുകയുണ്ടായി.