India - 2025

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഇന്നു തുടക്കം: 21 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തി

സ്വന്തം ലേഖകന്‍ 24-08-2016 - Wednesday

കൊച്ചി: നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ ഇന്നു തുടക്കം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു ലോകമെമ്പാടുമുള്ള പ്രതിനിധികള്‍ എത്തിത്തുടങ്ങി. വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ അസംബ്ലി ആരംഭിക്കും. പ്രദക്ഷിണമായാണു മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തുക. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കും.

6.30ന് ഗായകസംഘം അസംബ്ലി തീം സോംഗ് ആലപിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലെത്തിയ സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി. 6.55 നാണ് ഉദ്ഘാടനസമ്മേളനം. ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം നിര്‍വഹിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ബിഷപ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിക്കും. അത്താഴത്തിനുശേഷം ഇരിങ്ങാലക്കുട രൂപതയുടെ കലാപരിപാടികള്‍. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ, ഈ വിഷയങ്ങളില്‍ സഭയുടെ വിവിധ മേഖലകളില്‍ നിന്നു സമാഹരിച്ച നിര്‍ദേശങ്ങളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയുണ്ടാകും. റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവരാണു പ്രബന്ധാവതരണങ്ങള്‍ നടത്തുന്നത്. നാളെ രാവിലെ 6.20ന് ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരാകും. 8.35ന് മേജര്‍ ആര്‍ച്ച്ബിഷപ് അസംബ്ലി പ്രതിനിധികളുമായി ആശയവിനിമയം നടത്തും.

9.50 നു സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ സന്ദേശം നല്‍കും. തുടര്‍ന്നു ചിങ്ങവനം ക്‌നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാര്‍ സെവേറിയോസ് കുറിയാക്കോസും ഉച്ചകഴിഞ്ഞു 2.50 ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും ആശംസയേകും. 27ന് രാവിലെ 6.20ന് ഇംഗ്ലീഷിലുള്ള ദിവ്യബലിയില്‍ ചിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനാകും. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസ് കല്ലുവേലില്‍ എന്നിവര്‍ സഹകാര്‍മികരാകും. രാവിലെ 9.50്യൂനു കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയും പുത്തന്‍കുരിശ് അങ്കമാലി മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ എഫ്രേമും ആശംസയേകും.

28നു രാവിലെ 9.15 നു സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. 11 നു കൃതജ്ഞതാദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കും.

ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തിയിട്ടുണ്ട്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ ഇന്ന് ഉച്ചയ്ക്ക് അസംബ്ലിയിലേക്കെത്തുമെന്ന് സഭയുടെ മുഖ്യവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.