Daily Saints. - 2025

0: September 26 : വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും

സ്വന്തം ലേഖകൻ 26-09-2015 - Saturday

ഇന്ന്‍ തുര്‍ക്കി എന്നറിയപ്പെടുന്ന പഴയ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.

വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുധരെന്നാണിവര്‍ അറിയപ്പെടുന്നത്.വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൌജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്.അറിവനുസരിച്ച് ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നു.അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ വളരെ നല്ല വൈദ്യന്‍മാര്‍ ആയിരുന്നു. ഇവരുടെ യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ച് വളരെ ചെറിയ അറിവാണുള്ളതെങ്കിലും ഈ ഇതിഹാസം വളരെ പഴക്കമേറിയതാണ്. വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഡയോക്ലീഷന്‍ ചക്രവ൪ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ ഇവരും പെടും. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കുകയും ഇവരെ ശിരശ്ചേദം ചെയ്യുകയും ചെയ്തു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു. വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു എന്ന കാര്യം തര്‍ക്കമറ്റതാണ്.ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തു. റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ മൊസൈക്ക് കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. റോമിലെ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും പട്ടികയില്‍ ഇവരുടെ നാമം എഴുതിച്ചേര്‍ക്കുകയും ചെയ്തത് ഇവരുടെ പെരുന്നാള്‍ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇവര്‍ക്ക് നല്‍കിവരുന്ന ബഹുമാനവും ഭയ-ഭക്തിയും നമ്മില്‍ ഉളവാക്കുന്നത്, വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള ഓര്‍മ്മകളാണ്.സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും പെടും. ഈ രണ്ടു രക്തസാക്ഷികളുടെയും ബഹുമാനാര്‍ത്ഥം കോണ്‍സ്റ്റാന്റിനോപ്പിളില്‍ പള്ളികള്‍ പണിതതുള്‍പ്പെടെ പലരീതിയിലും പ്രത്യേകിച്ച് പശ്ചിമ-പൌരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു.