Daily Saints. - 2025

0: September 24 : കാരുണ്യ മാതാവ്

സ്വന്തം ലേഖകൻ 24-09-2015 - Thursday

നിങ്ങള്‍ നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി തടങ്കല്‍ പാളയങ്ങളില്‍ ഹോമിക്കുവാന്‍ തയ്യാറാണോ? നിങ്ങള്‍ ഒരു തടവുപുള്ളിയുടെ സ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറാണോ? നിങ്ങളുടെ സുഖ സൗകര്യങ്ങള്‍ ഒരു അടിമക്ക് വേണ്ടി ഉപേക്ഷിക്കുവാന്‍ തയ്യാറാണോ? തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും അനുതപിക്കുവാനും നിങ്ങള്‍ക്കാകുമോ? മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുരാതന കാലം മുതലേ ക്രിസ്തുവിന്റെ അനുയായികള്‍ ചെയ്തു വന്നതാണ്, പ്രത്യേകിച്ച് മദ്ധ്യകാലഘട്ടങ്ങളില്‍.അക്കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയുടെ എതിരാളികള്‍ ക്രിസ്ത്യന്‍ ഭൂപ്രദേശങ്ങളില്‍ വലിയൊരു ഭാഗം കീഴടക്കുകയും ആയിരകണക്കിന് ക്രിസ്ത്യാനികളെ തടവിലാക്കുകയും ചെയ്തു. ഈ ഹതഭാഗ്യരെ മോചിപ്പിക്കുന്നതിനായി അങ്ങിങ്ങായി പല ധീര മുന്നേറ്റങ്ങളും ഉണ്ടായി. 1198-ല്‍ സെന്റ്‌ മാതായിലെ സെന്റ്‌ ജോണും വാലോയിസിലെ സെന്റ്‌ ഫെലിക്സുമായി ചേര്‍ന്ന്‍ ‘ട്രിനിടേറിയന്‍സ്’ സഭ സ്ഥാപിച്ചു കൊണ്ട് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുവാന്‍ സഭ തീരുമാനമെടുക്കുകയും ചെയ്തു .

അന്നു തുടങ്ങി 1787 വരെ ഏതാണ്ട് 900,000 ക്രിസ്തീയ തടവുകാരെ മോചിപ്പിക്കുകയുണ്ടായി. സെന്റ്‌ പീറ്റര്‍ നൊലാസ്കോ സ്ഥാപിച്ച ‘മേഴ്സിടിയന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ‘ദി ഓര്‍ഡര്‍ ഓഫ് ഔര്‍ ലേഡി ഓഫ് റാന്‍സം’ എന്ന സഭ 1218 നും 1632നും ഇടക്ക് ഏതാണ്ട് 490,736 അടിമകളെയും മോചിപ്പിക്കുകയുണ്ടായി.ഒരടിമയായിരുന്ന സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ തന്റെ വൈദികര്‍ക്കൊപ്പം 1642നും 1660നും ഇടയില്‍ ഏതാണ്ട് 1200 ഓളം തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ 1,200,000 പൌണ്ട് വെള്ളി മോചന ദ്രവ്യമായി നല്‍കി മോചിപ്പിച്ചിരുന്നു.ആയിരകണക്കിന് തടവുപുള്ളികള്‍ ക്രിസ്ത്യാനികള്‍ ആയി എന്ന നേട്ടവും ഇക്കാലത്തുണ്ടായി.

നിരവധി പേര്‍ സ്വന്തം വിശ്വാസത്തിനു വേണ്ടി ക്രൂരമായ പീഡകള്‍ സഹിച്ചു രക്തസാക്ഷിത്വം വഹിച്ചു.ഇക്കാര്യങ്ങളെല്ലാം തന്നെ ബോനെറ്റ്-മോറി എന്ന ആധുനിക പ്രൊട്ടസ്റ്റന്റ് ചരിത്രകാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇക്കാലങ്ങളില്‍ യൂറോപ്പിന്റെയോ അമേരിക്കയുടെയോ യാതൊരുവിധ സൈനിക നീക്കങ്ങളും ഈ പ്രാകൃത പ്രദേശങ്ങളിലേക്ക് ഉണ്ടായിട്ടില്ല എന്നദ്ദേഹം രേഖപ്പെടുത്തുന്നു.മറിച്ച് “മാതായിലെ സെന്റ്‌ ജോണ്‍, സെന്റ്‌ പീറ്റര്‍ നൊലാസ്കോ, സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയവരുടെ വിനയാന്വിതരായ സഭാമക്കളുടെ   സമാധാനത്തിലും, ആശ്വാസത്തിലും,  സ്വന്തം സ്വാതന്ത്ര്യത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമായുണ്ടായ ധാര്‍മ്മികതയില്‍ നിന്നുമാണ് ഇതെല്ലാം സാധ്യമായത്. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഒരു സഭ സ്ഥാപിക്കണമെന്ന് അനുഗ്രഹീതയായ നമ്മുടെ മാതാവ് സെന്റ്‌ പീറ്റര്‍ നൊലാസ്കോക്ക് ഒരു ദര്‍ശനം നല്‍കികൊണ്ട് അരുളിച്ചെയ്തു. ഇത് 1218 ല്‍ ആണ് സംഭവിച്ചത്. അതിനു മുന്‍പ് 1192ല്‍ സ്പെയിനിലെയും, ബാഴ്സിലോനയിലെയും ചില കുലീന വ്യക്തികള്‍ ചേര്‍ന്ന്‍ ആശുപത്രികളിലെ രോഗികളെയും മൂറുകളുടെ പിടിയില്‍പ്പെട്ട ക്രിസ്ത്യാനികളെയും രക്ഷിക്കുന്നതിനായി ഒരു സംഘടന സ്ഥാപിച്ചിരുന്നു. സെന്റ്‌ പീറ്റര്‍ നൊലാസ്കോയും, പെന്നാഫോര്‍ട്ടിലെ സെന്റ്‌ റെയ്മണ്ടും, ജെയിംസ്‌ രാജാവും ചേര്‍ന്ന്‍ ‘ഔര്‍ ലേഡി ഓഫ് മേഴ്സി’ എന്ന സഭ സ്ഥാപിച്ചു. ഈ സഭയില്‍ ഉള്‍പ്പെട്ട വൈദികര്‍ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം പ്രാര്‍ഥിക്കുകയും  സന്യാസികളും പ്രഭുക്കന്മാരും തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുന്നതിനായും ശ്രമിച്ചിരുന്നു.ഇവരുടെ ഈ പ്രയത്നങ്ങളുടെ വിജയത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഈ വിജയങ്ങളെല്ലാം തന്നെ വിമോചകരുടെ റാണിയായ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥതയാല്‍ ലഭിച്ചതാണ്.


Related Articles »