News - 2025
അമേരിക്ക സിറിയയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം നീക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ക്രൈസ്തവർ
പ്രവാചകശബ്ദം 16-05-2025 - Friday
വത്തിക്കാന്‍ സിറ്റി: ആഭ്യന്തര സംഘർഷങ്ങൾ തുടരുന്ന സിറിയയ്‌ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക ഉപരോധം പിൻവലിച്ചതിൽ സന്തോഷമറിയിച്ച് പ്രാദേശിക ക്രൈസ്തവ സഭാനേതൃത്വം. സിറിയയിലെ സഭയും, സർക്കാരിതര സംഘടനകളും സിറിയയിലെ സാധാരണ ജനവും ഏറെ നാളുകളായി മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് സാധ്യമായിരിക്കുന്നത്. സൗദി അറേബ്യയിൽ നടത്തിയ സന്ദർശനത്തോടനുബന്ധിച്ച് മെയ് 13 ചൊവ്വാഴ്ചയാണ് സിറിയക്കെതിരയുള്ള ഉപരോധം നീക്കിയതായി ട്രംപ് അറിയിച്ചത്. സിറിയ അൽ-ആസാദ് ഭരണകൂടത്തിന് കീഴിലായിരുന്നപ്പോൾ ഏർപ്പെടുത്തപ്പെട്ട ഈ ഉപരോധം, 2011-ൾ യുദ്ധം ആരംഭിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കിയിരുന്നുവെന്ന്, ആലപ്പോയിൽ ശുശ്രൂഷ ചെയ്യുന്ന മാരിസ്റ്റ് വൈദികസഭാംഗം ഫാ. ജോർജ്ജ് സാബേ വത്തിക്കാൻ മീഡിയയോട് പറഞ്ഞു.
സിറിയയിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സ്ഥാനം വ്യക്തമാക്കപ്പെടണമെന്നും, ഓരോ സമൂഹങ്ങൾക്കും അവരവരുടേതായ മൂല്യങ്ങൾക്കനുസരിച്ച് അന്തസ്സോടെ ജീവിക്കാൻ തക്കവിധത്തിൽ നീതിയും പരസ്പരബഹുമാനവും സാധിതമാകണമെന്നും ഫാ. സാബേ ആവശ്യപ്പെട്ടു. അമേരിക്കയിൽ കഴിഞ്ഞവർഷം അവസാനത്തോടെ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾത്തന്നെ ഉപരോധങ്ങൾ നീക്കം ചെയ്യാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും, രാജ്യത്തെ മനുഷ്യാവകാശങ്ങളും, ന്യൂനപക്ഷാവകാശങ്ങളും സംബന്ധിച്ച ആശങ്കകൾ മൂലം നീക്കം വൈകിപ്പിക്കുകയായിരുന്നു.
രക്തസാക്ഷിത്വത്തിന്റേതായ അനുഭവത്തിലൂടെയാണ് പല പൗരസ്ത്യസഭകളും കടന്നുപോകുന്നതെന്ന്, ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളെ കേന്ദ്രമാക്കി, വിശുദ്ധ നാട്, യുക്രൈൻ, ലെബനോൻ, സിറിയ, മദ്ധ്യപൂർവ്വദേശങ്ങൾ, തിഗ്രേ, കൗക്കസോ തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചു കൊണ്ടും ലെയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭകളുടെ ജൂബിലിയുടെ ഭാഗമായി അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ പ്രസ്താവിച്ചിരുന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
