News
ഒന്നര പതിറ്റാണ്ട് സിറിയന്‍ ക്രൈസ്തവര്‍ക്ക് സാന്ത്വനം പകര്‍ന്ന കർദ്ദിനാൾ മാരിയോ സെനാരി സ്ഥാനമൊഴിഞ്ഞു
പ്രവാചകശബ്ദം 03-02-2026 - Tuesday
ഡമാസ്കസ്: കഴിഞ്ഞ പതിനേഴു വർഷമായി മധ്യപൂർവേഷ്യയിൽ അപ്പസ്തോലിക ന്യൂൺഷ്യോയായി സേവനം ചെയ്തു സിറിയയിലെ ക്രൈസ്തവര്‍ക്ക് സാന്ത്വനം പകര്‍ന്ന കർദ്ദിനാൾ മാരിയോ സെനാരി സ്ഥാനമൊഴിഞ്ഞു. 2008 മുതൽ സിറിയയില്‍ പാപ്പയുടെ അപ്പസ്തോലിക പ്രതിനിധിയായി സേവനം അനുഷ്ഠിച്ചുവരികയായിരിന്നു അദ്ദേഹം. എൺപതാമത്തെ വയസിലാണ് കർദിനാൾ സ്ഥാനമൊഴിയുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ്സ് രാജ്യത്തെ ക്രൈസ്തവരെ വേട്ടയാടിയപ്പോഴും ആഭ്യന്തര ആക്രമണങ്ങളും യുദ്ധങ്ങളും കത്തിപടര്‍ന്നപ്പോഴും രാജ്യത്തെ ക്രൈസ്തവരെയും സാധാരണക്കാരെയും ചേര്‍ത്തുപിടിക്കുവാന്‍ ശ്രമിച്ച ഇടയനായിരിന്നു അദ്ദേഹം. ഡമാസ്കസിൽ സേവനം ആരംഭിച്ച ഇദ്ദേഹത്തെ 2016-ല്‍ ഫ്രാൻസിസ് പാപ്പയാണ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. മധ്യപൂർവേഷ്യയിൽ പ്രത്യേകമായി സിറിയയിൽ തീവ്രമായ നയതന്ത്രപരവും മാനുഷികവുമായ പ്രവർത്തനങ്ങൾ നടത്തിയ ന്യൂണ്‍ഷോയായിരിന്നു കർദ്ദിനാൾ സെനാരി.
യുദ്ധം, ദാരിദ്ര്യം, തീവ്രവാദം, ഉപരോധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, ഭൂകമ്പങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം നൽകുവാൻ കര്‍ദ്ദിനാളിന് കഴിഞ്ഞു. സിറിയയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ അരക്ഷിതാവസ്ഥകളെ തുറന്നു കാണിച്ചതും കർദ്ദിനാൾ സെനാരി ആയിരുന്നു. 2021-ൽ, "വിരമിക്കലിനുള്ള" കാനോനിക്കൽ പ്രായം 75 വയസ്സ് തികഞ്ഞപ്പോൾ അദ്ദേഹം രാജി സമർപ്പിച്ചിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന്റെ രാജി നിരസിക്കുകയും "അനിശ്ചിതമായി" സ്ഥാനത്ത് നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?


















