News
നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി; ക്രൈസ്‌തവ സഭകളുടെ ആഭിമുഖ്യത്തിൽ റോമില്‍ സിമ്പോസിയം ആരംഭിച്ചു
പ്രവാചകശബ്ദം 05-06-2025 - Thursday
റോം: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി പ്രമാണിച്ച് വിവിധ ക്രൈസ്‌തവ സഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം റോമിലെ അലിക്കും യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ ആരംഭിച്ചു. വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര പണ്ഡിതന്മാരും സംബന്ധിക്കുന്ന സമ്മേളനത്തെ ശനിയാഴ്‌ച ലെയോ പതിനാലാമൻ മാർപാപ്പ അഭിസംബോധന ചെയ്യും. 'നിഖ്യാ സുനഹദോസും മൂന്നാം സഹസ്രാബ്‌ദത്തിലെ സഭയും' എന്നതാണു സിമ്പോസിയത്തിന്റെ മുഖ്യ പ്രമേയം.
എക്യുമെനിസത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ, അഞ്ചേലിക്കും യൂണിവേഴ്‌സിറ്റിയിലെ എക്യു മെനിക്കൽ വിഭാഗവും അന്തർദേശീയ ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുമാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കത്തോലിക്ക, ഓർത്തഡോക്‌സ്, ഓറിയൻ്റൽ ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭക ളാണ് സിമ്പോസിയത്തിൽ പ്രതിനിധികളെ അയയ്ക്കുന്നത്. പ്രാർത്ഥനാശുശ്രൂഷയ്ക്ക് സഭൈക്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, പിസീദിയായിലെ ഓർത്തഡോക്‌സ് മെത്രാൻ ഇയ്യോബ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ലോസ് ആഞ്ചലസ് മെത്രാൻ അൻബാകിറില്ലോസ്, മുൻ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ഡോ. റൊവാൻ വില്യംസ് എന്നിവർ കാർമികത്വം വഹിച്ചു.
ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതി അധ്യക്ഷൻ പ്രഫ. പോൾ ഗാവ്റിലുക്ക് ഉദ്ഘാടന പ്രസംഗം നടത്തി. 30 സെഷനുകളിലായി നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. നിഖ്യാ സൂനഹദോസ് നിർവചിച്ച വിശ്വാസസത്യങ്ങളെ ക്രൈസ്‌തവ സഭകൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്, ഇടക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ മറികട ക്കാൻ സഹയകമാണെന്നും, വർധിച്ച കൂട്ടായ്‌മയോടെ വിശ്വാസപ്രഘോഷണം നടത്തുവാൻ സഭകളെ പ്രോത്സാഹിപ്പിക്കാൻ സിമ്പോസിയം ഉപകരിക്കുമെന്നും സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടി ഇക്കഴിഞ്ഞ ഏപ്രിലില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
