News

ബ്രിട്ടനില്‍ ദയാവധ ബില്ലിനെതിരെ ജൂൺ 11ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ക്രിസ്ത്യൻ സംഘടനകൾ

പ്രവാചകശബ്ദം 09-06-2025 - Monday

ലണ്ടന്‍: ബ്രിട്ടനില്‍ ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുവാന്‍ വീണ്ടും ചര്‍ച്ച നടത്താനുള്ള നീക്കം നടക്കുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ക്രിസ്ത്യൻ സംഘടനകൾ. വെസ്റ്റ്മിൻസ്റ്ററിൽ അടുത്ത ആഴ്ച അവസാനം നടക്കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെക്കുറിച്ചുള്ള രണ്ടാം തവണത്തെ ചർച്ചയ്ക്ക് മുന്നോടിയായി ക്രിസ്ത്യൻ സംഘടനകൾ ജൂൺ 11 ബുധനാഴ്ച ദേശീയ പ്രാർത്ഥനാദിനമായി ആചരിക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാരകരോഗികളായ മുതിർന്നവർക്ക് ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമോ എന്ന വിഷയം എംപിമാർ ഈ വേനൽക്കാലത്ത് വോട്ടെടുപ്പിന് കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.

ജീവന്‍ നശിപ്പിക്കുന്ന ബില്ലിനെതിരെ പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ക്രിസ്ത്യന്‍ സംഘടനകളായ കെയർ അഫിനിറ്റി ക്രിസ്ത്യൻ മെഡിക്കൽ ഫെലോഷിപ്പ്, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്, ക്രിസ്ത്യൻ കൺസേൺ, ഇവാഞ്ചലിക്കൽ അലയൻസ് എന്നിവര്‍ സംയുക്തമായാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ, ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് വ്യത്യസ്ത ബില്ലുകൾ പരിഗണനയിലാണ്. സ്കോട്ടിഷ് പാർലമെന്റിലും ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾപ്പെടുത്തി വെസ്റ്റ്മിൻസ്റ്ററിലുമാണ് ബില്‍ ചര്‍ച്ചയ്ക്കുള്ളത്.

രണ്ട് ബില്ലുകളും മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നത്. അതേസമയം മുന്‍പ് നടപടികളെ പിന്തുണച്ചിരുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില പാർലമെന്‍റ് അംഗങ്ങള്‍ നിലപാട് മാറ്റിയേക്കുമെന്ന സൂചനകള്‍ വന്നിട്ടുണ്ട്. ദയാവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും "കൊല്ലരുത്" എന്ന കല്‍പനയുടെ ലംഘനവുമാണെന്ന സത്യത്തെ വിസ്മരിച്ച് നടത്തുന്ന നീക്കത്തിനെതിരെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ബ്രിട്ടനിലെ ആയിരത്തോളം ഡോക്ടർമാർ എംപിമാർക്ക് കത്തെഴുതിയിട്ടുണ്ട്.

** ദയാവധത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാട് ‍ ‍

ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു.

സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്.

ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല.

അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്.

വിവിധ കാലങ്ങളിലായി മാർപ്പാപ്പാമാർ നൽകിയിരിക്കുന്ന പ്രബോധന രേഖകളിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വിവിധ കാര്യാലയങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയത്തിലെ സഭയുടെ നിലപാടുകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ജീവന്റെ സുവിശേഷം (Evangelium vitae) എന്ന ചാക്രിക ലേഖനത്തിൽ വി. ജോൺപോൾ രണ്ടാമൻ പാപ്പ, വർധിച്ചുവരുന്ന ദയാവധ സംസ്കാരത്തെ ശക്തമായി അപലപിക്കുന്നു. രോഗിയുടെ സഹനത്തിന് മേൽ തെറ്റായ രീതിയിൽ രൂപപ്പെടുന്ന അനുകമ്പ മുതലെടുത്തുകൊണ്ട്, ഒരുപക്ഷെ നിയമ സംവിധാനങ്ങളുടെ പിന്തുണയോടെയെങ്കിലും നിഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങളോടെയാണ് ദയാവധം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ജോൺപോൾ പാപ്പ പറയുന്നു.

സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായും പണച്ചെലവിന് ഹേതുവായും വിലയിരുത്തപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന പ്രയോജനവാദത്തിന്റെ (utilitarianism) വാദഗതികളാണ് ഇവിടെ ന്യായീകരണമായി മാറുന്നതെന്നും പാപ്പ വിലയിരുത്തുന്നു. മരണസംസ്കാരം (Culture of Death) ശക്തിപ്രാപിക്കുന്നതിന്റെ ഏറ്റവും ആശങ്കാജനകമായ ലക്ഷണമായി ജോൺപോൾ രണ്ടാമൻ പാപ്പ ഈ പ്രവണതയെ ചാക്രികലേഖനത്തിൽ അവതരിപ്പിക്കുന്നു. ജോൺപോൾ രണ്ടാമൻ പാപ്പയെ പിന്തുടർന്ന് ദയാവധത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പ, തള്ളിക്കളയുകയോ ദൂരെയെറിയുകയോ ചെയ്യുന്ന മാലിന്യ സംസ്കാരത്തിന്റെ (Culture of Waste) ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »